
ഹമാസ് പോരാളികള്‍72 മണിക്കൂറില്‍ തകര്‍ത്തത് 72 സൈനിക വാഹനങ്ങള്‍. കൊന്നത് 36 സൈനികരെ. പരുക്കേറ്റവര്‍ വേറെ. ഇസ്‌റാ ഈലിന് കനത്ത തിരിച്ചടികള്‍ നല്‍കി കൊണ്ടിരിക്കുകയാണ് ഹമാസിൻ്റെ സായുധ സേനാ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സ്. ഖസ്സാം ബ്രിഗേഡ് വക്താവ് ടെലിഗ്രാം ചാനല്‍വഴി പുറത്തു വിട്ടതാണ് കണക്കുകള്‍.
ഗസ്സ മുനമ്പില്‍ 14 ഇസ്‌റാ ഈലി സൈനികരെ വധിച്ചതായും 20 ടാങ്കുകള്‍ നശിപ്പിച്ചതായും വ്യാഴാഴ്‌ച അല്‍ ഖസ്സാം ബ്രിഗേഡ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
‘ഡസൻ കണക്കിന് സയണിസ്റ്റ് സൈനികരെ കൊലപ്പെടുത്തിയതായി ഞങ്ങളുടെ പോരാളികള്‍ സ്ഥിരീകരിച്ചിരിക്കുന്നു. കൂടാതെ അവരില്‍ നിന്ന് യുദ്ധോപകരണങ്ങളും പിടിച്ചെടുത്തിരിക്കുന്നു. പോയിണ്ട് ബ്ലാങ്ക് റേഞ്ചിലും അല്ലാതെയും അധിനിവേശ സയണിസ്റ്റ് സേനയെ അതിശക്തമായി നേരിടുന്നത് ഖസ്സാം പോരാളികള്‍ തുടരുകയാണ്.

സൈനിക ഹെഡ് ക്വര്‍ട്ടേഴ്‌സുകളും ഫീല്‍ഡ് കമാൻഡ് റൂമുകളും ലക്ഷ്യമിട്ടാണ് ആക്രമണം മുന്നോട്ടു പോവുന്നത്. മോര്‍ട്ടാറും ഷെല്ലുകളും ഷോർട്ട് റേഞ്ച് റോക്കറ്റുകളും ഉപയോഗിച്ച് ഇവ തകര്‍ക്കുന്നു. അവരുടെ സൈനിക പരിധിക്കുള്ളിലേക്ക് റോക്കറ്റുകള്‍ അയച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങള്‍- അബു ഉബൈദ് വ്യക്തമാക്കി.
ഏറ്റുമുട്ടലുകള്‍ ശക്തമാക്കിയതായി അല്‍ ഖുദ്‌സ് ബ്രിഗേഡും വ്യക്തമാക്കുന്നു. ഷെല്ലുകളും മെഷീൻ ഗണ്ണുകളും ഉപോയഗിച്ചാണ് ആക്രമണം. സോഫിയ, അല്‍സൈത്തൂൻ, നത്സാരിം, തമിൻ തോഹ് ഹില്‍, ഖാൻ യൂനിസ് തുടങ്ങിയ പ്രദേശിങ്ങളിലെ സയണിസ്റ്റ് സൈനിക കേന്ദ്രങ്ങള്‍ നശിപ്പിച്ചതായി ഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു.
അതേസമയം, ഗസ്സയില്‍ സിവിലിയന്മാര്‍ക്ക് നേരെയുള്ള ഇസ്‌റാ ഈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്‌റാ ഈല്‍ ആക്രമണങ്ങളില്‍ ഇതുവരെയായി 18,787 പേര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 50,897 പേര്‍ക്ക് പരുക്കേറ്റു.
