
വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവ വധുവിനൊപ്പം താമസിച്ചതിനു ശേഷം സ്വര്‍ണവും പണവുമായി വരന്‍ മുങ്ങി.കായംകുളം സ്വദേശിയായ വരനെ തേടി അടൂര്‍ പൊലീസ് കായംകുളത്തെത്തി. വധുവിൻ്റെ പിതാവിൻ്റെ പരാതിയില്‍ പൊലീസ് വിശ്വാസ വഞ്ചനക്ക് കേസ് എടുത്തു.

കായംകുളം ഫയര്‍സ്റ്റേഷന് സമീപം തെക്കേടത്ത് തറയില്‍ റഷീദിൻ്റെ യും ഷീജയുടെയും മകനായ അസ്ഹറുദ്ദീനാണ് അടൂര്‍ പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി മുങ്ങിയത്.
കഴിഞ്ഞ ജനുവരി 20ന് ആദിക്കാട്ടുകുളങ്ങര എസ്. എച്ച് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.
ഇരു ജമാഅത്തുകളുടെയും കാര്‍മികത്വത്തില്‍ അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരമാണ് നടന്നത്. തുടര്‍ന്ന് ആദ്യരാത്രിക്കായി വരനും വധുവും വധുവിൻ്റെ വീട്ടിലെത്തി. തുടര്‍ന്ന് 31 ന് പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് അയാളെ കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദ്ദീന്‍ പഴകുളത്തെ വധൂഗൃഹത്തില്‍ നിന്നും പുറപ്പെട്ടത്.
തുടര്‍ന്ന് വധുവിൻ്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. വീട്ടുകാരെയും വിവരം അറിയിച്ചു. ഇയാളെ കുറിച്ചു കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അസറുദ്ദീന്‍ മറ്റൊരു വിവാഹം കഴിച്ചിട്ടുള്ളതായി വിവരം ലഭിച്ചു. എന്നാല്‍, ഈ വിവാഹത്തെ കുറിച്ചു അറിയില്ലായിരുന്നുവെന്നാണ് വരൻ്റെ മാതാപിതാക്കള്‍ വധുവിൻ്റെ വീട്ടുകാരോട് പറഞ്ഞത്.
