
കാസര്‍കോട്: മദ്രസാ അധ്യാപകനായിരുന്ന കര്‍ണ്ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ വേഗത്തിലാക്കും. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതിവിധി പുറത്തുവന്നതോടെ ഇത്തരമൊരു വിധി വരാന്‍ ഇടയാക്കിയത് സംസ്ഥാന സര്‍ക്കാറിൻ്റെയും ആഭ്യന്തര വകുപ്പിൻ്റെയും പ്രോസിക്യൂഷൻ്റെയും പൊലീസിൻ്റെയും വീഴ്‌ച കളാണെന്ന വിമര്‍ശനം.
വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ അടിയന്തിരമായി പരിഗണിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ രീതിയിലുള്ള വിമര്‍ശനങ്ങള്‍ സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ എത്രയും വേഗം അപ്പീല്‍ നല്‍കിയില്ലെങ്കില്‍ അത് സര്‍ക്കാറിൻ്റെ പ്രതിഛായയെ തന്നെ ബാധിക്കുന്ന വിഷയമായി മാറും. അതുകൊണ്ടാണ് റിയാസ് മൗലവി വധക്കേസ് വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി പി.രാജീവും പെട്ടെന്ന് പ്രതികരിച്ചിരുന്നു.

അപ്പീല്‍ നടപടി വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി ഞായറാഴ്‌ച മുഖ്യമന്ത്രി അഡ്വ. ജനറലുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. വേനലവധിക്ക് കോടതി പിരിയും മുമ്പെ അപ്പീല്‍ നല്‍കാനാണ് തീരുമാനം. കോടതിയുടെ വിധിന്യായത്തിൻ്റെ പകര്‍പ്പ് കൂടി പുറത്തു വന്നതോടെ വിധിയുമായി ബന്ധപ്പെട്ട പല തരത്തിലുള്ള പ്രതികരണങ്ങളും ഉയരുകയാണ്.
റിയാസ് മൗലവി വധക്കേസില്‍ പൊലീസ് അന്വേഷണം ഏകപക്ഷീയമായാണ് നടന്നതെന്നത് അടക്കമുള്ള ഗുരുതരമായ പരാമര്‍ശങ്ങളാണ് കോടതിയുടെ വിധിന്യായത്തിലുള്ളത്. തെളിവു ശേഖരണത്തില്‍ പൊലീസിന് ഗുരുതരമായ വീഴ്‌ച സംഭവിച്ചുവെന്നാണ് കോടതിയുടെ വിമര്‍ശനം. ദൃക്‌സാക്ഷികളില്ലാത്ത ഈ കേസില്‍ കുറ്റപത്രത്തോടൊപ്പം പൊലീസ് കോടതിയില്‍ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകള്‍ അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്.
റിയാസ് മൗലവി താമസിച്ചിരുന്ന പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കണ്ടെത്തിയ സ്വിമ്മും മെമ്മറി കാര്‍ഡും പൊലീസ് പരിശോധിച്ചില്ലെന്നതാണ് പ്രധാന വിമര്‍ശനം. 97 സാക്ഷികളെയാണ് കേസില്‍ വിസ്‌തരിച്ചത്. എന്നാൽ, പൊലീസ് കൃത്യമായ തെളിവുകള്‍ തന്നെ കോടതിയില്‍ ഹാജരാക്കിയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂഷനും വീഴ്‌ച സംഭവിച്ചിട്ടില്ലെന്നുമാണ് ആഭ്യന്തര വകുപ്പിൻ്റെ വിശദീകരണം.
