
കാസർകോട്: കോവിഡ് പോസിറ്റീവായ രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നതിന് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
സർക്കാറിന്‍റെ കോവിഡ് ആശുപത്രികളിൽ പ്രവേശനം കിട്ടാത്തപ്പോഴാണ് പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. മതിയായ ചികിത്സ ലഭിക്കാതെ മരണത്തിലേക്ക് എടുത്തെറിയപ്പെടുന്ന ഘട്ടത്തിൽ സർക്കാർ ആശുപത്രികളിൽ നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് മാറുന്നവരുമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

കാസർകോട്ടെ സ്വകാര്യ ആശുപത്രികളിൽ പ്രവേശനം കിട്ടാത്തപ്പോൾ മംഗലാപുരം ആശുപത്രികളാണ് പലർക്കും ശരണം. ദിവസം അയ്യായിരത്തിലധികം രൂപ ചികിൽസാ ചെലവ് വരുന്നു. ദാരിദ്ര രേഖക്കു കീഴിലുള്ളവരാണ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്ന കോവിഡ് രോഗികളിലധികം പേരും. കോവിഡ് പരിശോധന ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ പോസിറ്റിവായാൽ കിടത്തി ചികിൽസയ്ക്കായി പ്രതേക ബ്ലോക്ക് മാറ്റിയിടാൻ ജില്ലാതല കൊറോണ കമ്മിറ്റി നിർദ്ദേശിച്ചതായറിയുന്നു. ഈ നിർദ്ദേശം വരുന്നതിന് മുമ്പ് തന്നെ കാസർകോട്ടെ ചില സ്വകാര്യ ആശുപത്രികൾ പോസിറ്റീവ് രോഗികളെ കിടത്തി ചികിൽസിക്കുന്നുണ്ട്.
അവിടെയുള്ള ഡോക്ടർമാരും രാപ്പകൽ ഭേദമില്ലാതെ ജോലിയും ചെയ്യുന്നു പക്ഷെ താങ്ങാനാവാത്ത ബില്ലാണ് പാവപ്പെട്ട രോഗികളെ കൂടുതൽ ദുരിതത്തിലാക്കുന്നത്. ജില്ലാ ഭരണകൂടം ഇടപെടേണ്ടത് ഇക്കാര്യത്തിലാണ്
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് സർക്കാർ ജില്ലാ കളക്ടർക്ക് അനുവദിച്ച ഫണ്ടിൽ നിന്ന് ഇതിനായി പണം അനുവദിക്കണമെന്ന് എൻ.എ.നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
