
സംസ്ഥാന സർക്കാരിൻ്റെ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണറുടെ ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയില്‍ വിശദീകരണം വേണമെന്ന് ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം.
യു.ഡി.എഫിൻ്റെ പരാതിയെ തുടര്‍ന്നാണ് ഗവര്‍ണ്ണറുടെ നടപടി. ഉടന്‍ വിശദീകരണം നല്കാന്‍ പരാതികള്‍ മുഖ്യമന്ത്രിക്ക് അയച്ചു.
അതേസമയം, ലോകായുക്തയുടെ അധികാരം കവരും വിധത്തില്‍ നിയമ നിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ നീക്കം. ലോകയുക്ത വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി.
ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യാനാണ് നീക്കം. സുപ്രീം കോടതിയില്‍ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയാണ് ലോകായുക്ത ആയിരുന്നത്.

ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഇതോടൊപ്പം ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. ഭേദഗതി അംഗീകരിച്ചാല്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാന്‍ കഴിയുക.
