മലയാള സിനിമയിൽ ശുദ്ധീകരണത്തിന് സമയമായി; ക്രിമിനലുകളെ സഹകരിപ്പിക്കരുത്, സ്ത്രീക്കും പുരുഷനും തുല്യവേതനം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാരിൻ്റെ കരട് നിര്‍ദേശങ്ങള്‍ പുറത്ത്; വിവരങ്ങൾ ഇങ്ങനെ

  • Post category:entertainment / news
  • Reading time:2 mins read
You are currently viewing മലയാള സിനിമയിൽ ശുദ്ധീകരണത്തിന് സമയമായി; ക്രിമിനലുകളെ സഹകരിപ്പിക്കരുത്, സ്ത്രീക്കും പുരുഷനും തുല്യവേതനം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാരിൻ്റെ കരട് നിര്‍ദേശങ്ങള്‍ പുറത്ത്;  വിവരങ്ങൾ ഇങ്ങനെ

ഹേമ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി സിനിമാ മേഖലയ്ക്കായി സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിര്‍ദേശങ്ങള്‍ പുറത്ത്. സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണം എന്നതടക്കം നിരവധി നിര്‍ദേശങ്ങളാണ് ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ അവതരിപ്പിച്ചത്. സിനിമാ മേഖലയില്‍ വ്യക്തമായ കരാര്‍ നിര്‍ബന്ധമാക്കണം, ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം, സോഷ്യല്‍ മീഡിയയിലൂടെയുളള ഓഡീഷന് നിയന്ത്രണം ഏര്‍പ്പെടുത്തും, ക്രിമിനല്‍ പശ്ചാത്തലമുളളവരെ സെറ്റുകളില്‍ സഹകരിപ്പിക്കരുത്, സുരക്ഷിതമല്ലാത്ത താമസ, യാത്രാ സൗകര്യങ്ങള്‍ സ്ത്രീകള്‍ക്കായി ഒരുക്കരുത്, സ്ത്രീകളോട് അശ്ലീല ചുവയോടെയുളള പെരുമാറ്റം പാടില്ല എന്നിവയാണ് പ്രധാന കരട് നിര്‍ദേശങ്ങള്‍.

മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേര്‍ അടങ്ങുന്ന ശക്തമായ ലോബിയാണെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോലും അവര്‍ക്ക് ഇഷ്ടമില്ലാത്ത ആളെ എന്നെന്നേക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാന്‍ കഴിയും. ഇതില്‍ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നി തലങ്ങളില്‍ ഉളളവരുണ്ടെന്നും രണ്ടുവര്‍ഷം മുമ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്റ്റിസ് കെ.ഹേമ, നടി ശാരദ, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവര്‍ അടങ്ങിയ കമ്മീഷൻ്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ കരട് നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. ഇതിനായി സാംസ്‌കാരിക വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അത് പരസ്യപ്പെടുത്തുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ ഇതുവരെ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. റിപ്പോര്‍ട്ട് വെളിപ്പെടുത്തണമെന്ന ആവശ്യം ഡബ്ല്യു.സി.സി അടക്കം ശക്തമായി ഉന്നയിച്ച്‌ തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ച വിളിച്ചത്.

സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്താണ് സിനിമാ മേഖലയിലുളള വിവിധ സംഘടനകളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി സര്‍ക്കാര്‍ ചര്‍ച്ച സംഘടിപ്പിക്കുന്നത്. യോഗത്തില്‍ താരസംഘടനയായ അമ്മയില്‍ നിന്ന് പങ്കെടുക്കുന്നവരില്‍ ഒരു വനിതാ പ്രതിനിധി പോലുമില്ല. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന്‍പിളള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചയില്‍ ഡബ്ല്യു.സി.സിയെ പ്രതിനിധീകരിക്കുന്നത് ബീനാ പോള്‍, പത്മപ്രിയ, ആശാ ജോര്‍ജ് എന്നിവരാണ്. ഇവര്‍ക്ക് പുറമെ മാക്ട, ഫെഫ്ക, ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേരുടെ ലോബിയാണെന്നും അവര്‍ക്കെതിരെ തെളിവ് നല്‍കുന്നത് തടയാന്‍ ശ്രമങ്ങളുണ്ടായെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി നേരത്തെ വെളിപ്പെടുത്തിയിരുന്നു. നടിമാര്‍ അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ ഒറ്റയ്ക്ക് ചെല്ലാന്‍ പറയും. അവരോട് ലൈംഗിക താത്പര്യം അറിയിക്കും. സമ്മതിച്ചാല്‍ മാത്രമേ അവസരം കിട്ടൂ. ഇതിൻ്റെ നൂറിനടുത്ത് ഡിജിറ്റൽ തെളിവുകള്‍ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണ്. ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച്‌ ഭീഷണിപ്പെടുത്തുന്നതും ലോബിയുടെ രീതിയാണ്. അവര്‍ക്ക് ഇഷ്ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്തും. ഇവര്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലനില്‍പ്പുളളൂവെന്ന സ്ഥിതിയാണ്. നിര്‍മ്മാണം, അഭിനയം, സംവിധാനം എന്നീ മേഖലകളിലെ 57 പേരെ കണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

0Shares