
നീലേശ്വരം/കാസർകോട്: ഉത്തരമലബാറിലെ ഭഗവതി ക്ഷേത്രങ്ങളിലെ ഏറ്റവും വലിയ ഉത്സവമായ പൂരോത്സവത്തിന്‍റെ സമാപനദിവസമായ പൂരംകുളിക്ക് പൊതു അവധി പ്രഖ്യാപിക്കണമെന്ന് തീയ്യക്ഷേമസഭയുടെ നീലേശ്വരം പാലക്കാട്ട് നടന്ന സെമിനാറിൽ ആവശ്യപ്പെട്ടു. ഉത്തരമലബാറിലെ എല്ലാ സമുദായങ്ങളുടെയും ഏറ്റവും വലിയ ഉത്സവമാണ് മീനമാസത്തിലെ പൂരോത്സവം.
തീയ്യക്ഷേമസഭ സംസ്ഥാന വർക്കിങ് ചെയർമാൻ മധുസൂദനൻ കെ. ടി കുറ്റിക്കോൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ കെ. വി ശ്രീരാജ് പാലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. തീയ്യസമുദായം നേരിടുന്ന നിർബന്ധിത ജാതിപരിവർത്തനം സംവരണനഷ്ടം എന്ന വിഷയത്തിൽ ജനറൽ കൺവീനർ വിനോദൻ വി. വി തുരുത്തി ബോധവൽകരണ സെമിനാർ അവതരിപ്പിച്ചു.

നീലേശ്വരം പാലക്കാട്ട് ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം സ്ഥാനികരായ സുകുമാരൻ അന്തിത്തിരിയൻ, കാവുങ്കാൽ കൃഷ്ണൻ വെളിച്ചപ്പാടൻ, പി. രാജൻ വെളിച്ചപ്പാടൻ എന്നിവർ ഭദ്രദീപം കൊളുത്തി സെമിനാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ, ജോയിൻ സെക്രട്ടറി അരവിന്ദൻ പാലക്കാട്ട് തുടങ്ങിയവർ സംബന്ധിച്ച യോഗത്തിൽ തീയ്യക്ഷേമസഭ ഭാരവാഹികളായ എം. വി ചന്ദ്രൻ പാലക്കാട്ട്, ചന്ദ്രൻ കെ. ആർ പാലാർ, കൃഷ്ണൻ വി. തുരുത്തി, കാത്തവരായൻ, സുകേഷ് ടി. വി, സൂരജ് യു. കെ, നാഗേന്ദ്രൻ കാവുങ്കാൽ, നിതിൻ കൃഷ്ണൻ എന്നിവരും ഷാജി കാരാട്ട്, മോഹനൻ കുന്നത്ത്, പ്രതീഷ് പാലക്കാട്ട് തുടങ്ങിയവരും സംസാരിച്ചു.

തീയ്യക്ഷേമസഭ നീലേശ്വരം പാലക്കാട്ട് യൂണിറ്റ് പ്രസിഡന്റായി കുന്നത്ത് മോഹനൻ, സെക്രട്ടറിയായി കാത്തവരായൻ നമ്പിവളപ്പിൽ, ട്രഷറർ പ്രതീഷ് കെ. വി എന്നിവരെ തിരഞ്ഞെടുത്തു. വനിതാ കമ്മിറ്റി സെക്രട്ടറിയായി ഉഷ നമ്പിവളപ്പിൽ, പ്രസിഡന്റായി ശ്രീജ, ട്രഷററായി സുശീല എന്നിവരടങ്ങുന്ന പതിനൊന്നംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
