
കെ-റെയിൽ സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആറിൻ്റെ പൂർണരൂപം സംസ്ഥാന സർക്കാർ പുറത്തുവിട്ടു. ഡി.പി.ആറും റാപ്പിഡ് എൻവരിയോൺമെന്റ് സ്റ്റഡി റിപ്പോർട്ടുമാണ് പുറത്തായത്. ആറ് വാള്യങ്ങളിലായി 3776 പേജുള്ള ഡി.പി.ആറിൽ പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാനത്തിന്‍റെ വിശദമായ വിവരങ്ങളുമുണ്ട്.
പൊളിക്കേണ്ട ആരാധനാലയങ്ങളുടെ ചിത്രമടക്കം ഡി.പി.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമസഭയുടെ വെബ്സൈറ്റിൽ ഡി.പി.ആർ അപ്ലോഡ് ചെയ്തിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും ഡി.പി.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കുന്നത്. സിൽവർലൈനിൻ്റെ വർക്ക്‌ഷോപ്പ് കൊല്ലത്ത് പണിയും. കുടിയൊഴിയുന്നവർക്കായി ബഹുനില പാർപ്പിട സമുച്ചയങ്ങൾ പണിയും.

പ്രതീക്ഷിക്കുന്ന ദിവസ വരുമാനം ആറു കോടിയെന്ന് ഡി.പി.ആറിൽ പറയുന്നു. പാതയുടെ ഇരു വശവും അതിർത്തി വേലികൾ കെട്ടും. നേരത്തെ എക്സിക്യൂട്ടീവ് സമ്മറി മാത്രമാണ് പുറത്തു വന്നിരുന്നത്. പരിസ്ഥിതി ആഘാത പഠനം സംസ്ഥാനത്ത് ആരംഭിക്കുന്ന ദിവസം തന്നെയാണ് ഡി.പി.ആറിൻ്റെ പൂർണരൂപം പുറത്തായത്. പദ്ധതി പ്രദേശത്തെ പരിസ്ഥിതിയെ കെ റെയിൽ-എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ ഡി.പി.ആറിൽ വ്യക്തമാകുന്നുണ്ട്.
കെ-റെയിലുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിടുന്നത് പദ്ധതിയുടെ മുന്നോട്ടുപോക്കിന് ദോഷകരമാകും, അതിനാൽ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ പുറത്തു വിടാനാകില്ലെന്നായിരുന്നു സർക്കാരിൻ്റെ വാദം. സർവേ പൂർത്തിയായി കഴിഞ്ഞാൽ മാത്രമേ ഏതൊക്കെ കെട്ടിടങ്ങൾ പൊളിക്കണമെന്ന് പറയാനാകൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിൻ്റെയും ഉദ്യോഗസ്ഥരുടെയും വാദങ്ങളെ തള്ളുന്നതാണ് ഡി.പി.ആറിലെ വിവരങ്ങൾ. പദ്ധതിയിലൂടെ സർക്കാരിന് എത്രത്തോളം വരുമാനമുണ്ടാക്കാനാകുമെന്ന വിവരവും ഡി.പി.ആറിൽ വിശദീകരിക്കുന്നുണ്ട്.
