
കേരളത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർമാർക്കു കൂട്ടത്തോടെ സ്ഥലംമാറ്റം. കെ.കെ ഷൈലജ ആരോഗ്യമന്ത്രിയായിരിക്കെ ഓരോ ജില്ലകളിലും നിയമിച്ച ഡി.എം.ഒമാരെയാണു സ്ഥലംമാറ്റിയത്. കൂട്ട സ്ഥലംമാറ്റത്തിനു പിന്നിലെ കാരണം വ്യക്തമല്ല. പിന്നാലെ ഷൈലജ ടീച്ചറിൻ്റെ ടീമിനെ കൂട്ടത്തോടെ മാറ്റി നിർത്തിയെന്ന ആരോപണം ആരോഗ്യ വകുപ്പിൽ ഉയരുകയാണ്.

എന്നാൽ വകുപ്പ് അധികൃതർ ആരോപണം നിഷേധിക്കുകയാണ്. കോഴിക്കോട്, എറണാകുളം, തൃശൂർ, കൊല്ലം, വയനാട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫിസർമാരെയാണു സ്ഥലം മാറ്റിയത്. അഡീഷനൽ ഡയറക്ടർ, ഡപ്യുട്ടി ഡയറക്ടർ ഉൾപ്പെടെ 22 പേർക്കാണു സ്ഥലം മാറ്റം.
നേരത്തെ ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്എ) ജില്ലാ പ്രോഗ്രാം മാനേജർമാരെ ഭരണമാറ്റത്തിനു തൊട്ടുപിന്നാലെ കൂട്ടത്തോടെ സ്ഥലംമാറ്റിയിരുന്നു. ആരോഗ്യവകുപ്പിൽ അഡ്മിനിസ്‌ട്രേറ്റീവ് കേഡർ ഡോക്ടർമാരുടെ സ്ഥലം മാറ്റത്തിന് അപേക്ഷ പോലും ക്ഷണിക്കാതെയാണു കൂട്ടസ്ഥലംമാറ്റമെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. ആരോഗ്യവകുപ്പ് ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന് കഴിഞ്ഞ ദിവസം മാത്രമാണ് അപേക്ഷ ക്ഷണിച്ചത്.
സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ ഓരോരുത്തരുടെയും അപേക്ഷ പരിഗണിച്ചോ ഭരണപരമായ സൗകര്യത്തിനു സ്ഥലംമാറ്റം ആവശ്യമാണെന്നു സർക്കാരിനു തോന്നുന്നുണ്ടെങ്കിലോ സ്ഥലംമാറ്റം ആവാം.
എന്നാൽ ഈ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇപ്പോഴത്തെ സ്ഥലം മാറ്റമെന്നാണ് ആരോഗ്യവകുപ്പിലെ ചർച്ച. സർവീസിൽനിന്നു വിരമിക്കാൻ 2 വർഷത്തിൽ താഴെ മാത്രം ബാക്കിയുള്ള ജില്ലാ മെഡിക്കൽ ഓഫിസർമാരെപ്പോലും സ്ഥലം മാറ്റി.
