
കേരളത്തിൽ നിന്ന് ചരക്ക് ലോറിയിൽ നാട്ടിലേക്ക് പോകാൻ ശ്രമിച്ച യു.പി സ്വദേശികളായ 72 പേരെ തമിഴ്നാട് പോലീസ് പിടികൂടി മടക്കി അയച്ചു. നിലമ്പൂർ, വഴിക്കടവ്, നാടുകാണി ചെക്‌പോസ്റ്റുകൾ താണ്ടിയ ഇവരെ കർണാടക അതിർത്തിയായ കക്കനഹള്ളയിൽനിന്ന് മസിനഗുഡി പോലീസാണ് പിടികൂടിയത്. മൈസൂരുവിൽ ഇറക്കാമെന്ന ഡ്രൈവറുടെ ഉറപ്പിൽ ഇവർ ലോറിയില്‍ കയറുകയായിരുന്നു.

കേരളത്തിന്‍റെ രണ്ടു ചെക്‌പോസ്റ്റുകളും തമിഴ്‌നാടിന്‍റെ ഒരു ചെക്‌പോസ്റ്റും കടന്നുപോയ രാജസ്ഥാൻ രജിസ്‌ട്രേഷനിലുള്ള വാഹനം തമിഴ്‌നാട് പോലീസ് കക്കനഹള്ളയിലാണ് തടഞ്ഞത്. ലോക് ഡൗൺ ആയതോടെ കഴിഞ്ഞ 40 ദിവസമായി ആലപ്പുഴയിൽ കുടുങ്ങിയവരാണിവർ. മാസങ്ങൾക്ക് മുമ്പ് കമ്പിളിക്കച്ചവടത്തിനായി എറണാകുളത്തെത്തിയതായിരുന്നു സംഘം.
നാട്ടിലേക്ക് കാൽനടയായി യാത്രചെയ്യുമ്പോഴാണ് ചരക്കുലോറി കിട്ടിയത്. ഗൂഡല്ലൂർ ആർ.ഡി.ഒ. കെ. രാജ്കുമാർ, തഹസിൽദാർ സംഗീത റാണി, ഡിവൈ.എസ്.പി. ജെയ്‌സിങ് എന്നിവർ ഇവരെ ചോദ്യംചെയ്തു. പിന്നീട് ഭക്ഷണം നൽകിയശേഷം ഇവരെ ഗൂഡല്ലൂരിൽനിന്ന് തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകളിൽ എറണാകുളത്തേക്ക് തന്നെ തിരിച്ചയച്ചു. ലോക്ഡൗൺ ലംഘിച്ചതിന് ലോറി ഡ്രൈവറുടെ പേരിൽ മസിനഗുഡി പോലീസ് കേസെടുത്തു. വാഹനവും കസ്റ്റഡിയിലെടുത്തു.
