
സ്വർണക്കടത്ത് കേസിൽ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർക്ക് കസ്റ്റംസ് നോട്ടീസയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ജനം ടി.വി കോ-ഓർഡിനേറ്റിങ് എഡിറ്ററോട് കസ്റ്റംസ് നിർദ്ദേശിച്ചിരിക്കുന്നത്. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് നിർദ്ദേശം. സ്വർണക്കടത്ത് പിടികൂടി മണിക്കൂറുകൾക്കുള്ളിൽ പ്രതി സ്വപ്‌ന സുരേഷുമായി അനൽ നമ്പ്യാർ ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ നേരത്തേ പുറത്തുവന്നതാണ്.

സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ തന്നോട് നിർദേശിച്ചുവെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. മൂന്ന് പേജിലാണ് അനിലിന്‍റെ പേര് കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്വപ്‌ന പരാമർശിച്ചിട്ടുള്ളത്. സ്വപ്‌നയെ വിളിച്ചവരുടെ ലിസ്റ്റിൽ തന്‍റെ പേര് വന്നതോടെ നേരത്തേ വിശദീകരണവുമായി അനിൽ രംഗത്തെത്തിയിരുന്നു. സ്വപ്നയുടെ കോൾ ലിസ്റ്റ് പ്രകാരം ജൂലൈ അഞ്ച് 12.42ന് അനിൽ നമ്പ്യാർ സ്വപ്നയെ വിളിച്ചു 262 സെക്കന്റ് സംസാരിച്ചിട്ടുണ്ട്.
വാർത്തയ്ക്കുവേണ്ടിയാണ് സ്വപ്നയെ വിളിച്ചതെന്നായിരുന്നു അനിലിന്‍റെ ന്യായീകരണം. എന്നാൽ സ്വർണം പിടിച്ച ദിവസം അത്തരമൊരു വാർത്ത ജനം ടി.വിയിൽ വന്നിട്ടേയില്ലെന്ന് തെളിഞ്ഞിരുന്നു. അഞ്ചാം തിയതി മൂന്നു മണിയോട് കൂടിയാണ് ആ സ്വപ്നയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാകുന്നതും ഒളിവിൽ പോകുന്നതും.
