
തിരുവനന്തപുരം: വഞ്ചിയൂര്‍ ചിറക്കുളം കോളനിയില്‍ അക്രമിസംഘം യുവാവിനെ ആക്രമിച്ചു. ആക്രമണത്തിന് പിന്നാലെ മാരകായുധങ്ങളുമായി വാഹനത്തില്‍ എത്തിയ സംഘം പിടിയിലായി.
കാഞ്ഞിരംപാറ കരിത്തോട് ലെയ്ന്‍ ചാമവിള വീട്ടില്‍ അരുണ്‍ (30), കമലേശ്വരം പെരുനെല്ലി പുതുവല്‍ പുത്തന്‍വീട്ടില്‍ ആനന്ദ് (30), മെഡിക്കല്‍ കോളേജ് മഞ്ചാട് മഞ്ഞടിക്കുന്നില്‍ വീട്ടില്‍ സിബിന്‍ (30), കാഞ്ഞിരംപാറ പഴവിള പുത്തന്‍വീട്ടില്‍ ആരോമല്‍ (30) എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്.

ഇരുമ്പുവാളുകള്‍, കത്തികള്‍ എന്നിവ വാഹനത്തില്‍ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി വഞ്ചിയൂര്‍ ചിറക്കുളം കോളനി ടി.സി. 27 / 2146ല്‍ സുധി( 22)നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കണ്ണിന് കുത്തേറ്റ് സുധിന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ചിറക്കുളം സ്വദേശികളായ അഞ്ചുപേര്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. സുധിൻ്റെ മുഖത്താണ് കുത്തിയത്. പൊലീസ് എത്തുന്നതിനു മുമ്പ് പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
സ്ഥലത്തെ ലഹരി സംഘമാണ് സുധിനെ ആക്രമിച്ചതെന്ന് കുടുംബം പറയുന്നു. ഈ ആക്രമണത്തിന് പിന്നാലെയാണ് മാരകായുധങ്ങളുമായി കാറിലെത്തിയ നാലംഗസംഘത്തെ പിടികൂടിയത്. ഇവര്‍ സുധിനും സംഘത്തിനും നേരേയുള്ള ആക്രണത്തിന് പ്രതികാരം ചെയ്യാനെത്തിയത് ആണന്നാണ് പൊലീസ് പറയുന്നത്.
