കാക്കി ക്രൂരതയിൽ ലൈംഗിക പീഡനങ്ങൾ; നാല് ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസുകാർ പ്രതിയാകുന്ന നാലാമത്തെ പീഡനക്കേസ്, സേനയിൽ ശുദ്ധീകരണത്തിന് ഉന്നതതല നടപടികൾ കടുപ്പിക്കുന്നു

You are currently viewing കാക്കി ക്രൂരതയിൽ ലൈംഗിക പീഡനങ്ങൾ; നാല് ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസുകാർ പ്രതിയാകുന്ന നാലാമത്തെ പീഡനക്കേസ്, സേനയിൽ ശുദ്ധീകരണത്തിന് ഉന്നതതല നടപടികൾ കടുപ്പിക്കുന്നു

തിരുവനന്തപുരം: കേസന്വേഷണത്തിൽ ലോകത്തിന് മാതൃകയായ കേരള പോലീസ് സേനയിൽ അടുത്ത കാലത്തായി അന്തഃഛിദ്രങ്ങൾ വർധിച്ചു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് സേനയേക്കാൾ കേരള പോലീസ് ഏറെ മുന്നിലാണ്. മികച്ച പ്രവർത്തനങ്ങളിലൂടെ കേന്ദ്ര സർക്കാരിൻ്റെ അംഗീകാരങ്ങൾ നേടിയെങ്കിലും സുരക്ഷയും സംരക്ഷണവും ആണ് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയാകുന്ന നാലാമത്തെ പീഡനക്കേസ്. പോലീസ് സേനയിലെ ചില പുഴുക്കുത്തുകൾ ആണ് നാണക്കേടുണ്ടാക്കുന്ന ഇത്തരം കേസുകളിൽ പെടുന്നതെന്നും അഭിപ്രായമുണ്ട്.

സ്ത്രീകളെയും പെൺകുട്ടികളെയും ലൈഗീകമായി പീഡിപ്പിച്ചുവെന്ന കേസുകളിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരത്ത് യുവതിയെ പീഡിപ്പിച്ച്‌ അശ്ലീല വിഡിയോ ചിത്രീകരിച്ച്‌ ഏഴുവര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ വിജിലന്‍സ് പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കഴിഞ്ഞ വെള്ളിയാഴ്‌ച പിടിയിലായിരുന്നു. കേസില്‍ വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒ സാബു പണിക്കരാണ് അറസ്റ്റിലായത്. വർഷങ്ങൾക്ക് മുമ്പ് ഫെയ്‌സ് ബുക്കിലൂടെയാണ് പരാതിക്കാരിയുമായി പോലീസുകാരൻ സൗഹൃദത്തിലായത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലെ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ഏഴുവർഷത്തോളം തൻ്റെ സ്വകാര്യ ചിത്രങ്ങൾ പകർത്തുകയും ചെയ്‌തുവെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.

S.C.P.O Sabu Paniker

കോഴിക്കോട്: സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ പോക്സോ കേസെടുത്തു. കോഴിക്കോട് കോടാഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ വിനോദ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ സി.പി.ഒ വിനോദ് കുമാര്‍ ഒളിവിലാണ്. വിനോദ് കുമാറിനെ അന്വേഷണത്തിൻ്റെ ഭാഗമായി സസ്പെന്‍ണ്ട് ചെയ്‌തു. കോഴിക്കോട് കൂരാച്ചുണ്ട് പോലീസ് ആണ് കേസെടുത്തത്. പെണ്‍കുട്ടികളുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

C.P.O Vinod Kumar

വയനാട്: അമ്പലവയലിലാണ് മറ്റൊരു കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പട്ടിക വര്‍ഗത്തില്‍പ്പെട്ട പോക്സോ കേസ് ഇരയെ തെളിവെടുപ്പിന് കൊണ്ടു പോകുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഗ്രേഡ് എ.എസ്‌.ഐ ബാബുവിനെതിരെ പോക്സോ കേസും ഇതിന് പുറമെ പട്ടികജാതി -പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരവും കേസെടുത്തു.

Grade ASI Babu

കൊച്ചി: കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് എതിരെ ഞായറാഴ്‌ചയാണ് പീഡനക്കേസില്‍ കേസെടുത്തത്. ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനുവിനെയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ പി.ആര്‍ സുനുവിൻ്റെ അറസ്റ്റ് ഇതുവരെയും രേഖപ്പെടുത്തിയില്ല. അറസ്റ്റിന് ഇപ്പോള്‍ കിട്ടിയ തെളിവുകള്‍ മതിയാകില്ലെന്ന നിലപാടിലാണ് പൊലീസ്. കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും ഇതിനായി അന്വേഷണം നടക്കുകയും ആണെന്നുമാണ് കൊച്ചി കമ്മീഷണര്‍ സി.എച്ച്‌ നാഗരാജുവിൻ്റെ വിശദീകരണം. കൊച്ചി മരട് സ്വദേശിയായ പി.ആര്‍.സുനു നേരത്തെയും ബലാത്സംഗ കേസില്‍ പ്രതിയായിട്ടുണ്ട്.

Circle Inspector P.R Sunu

സ്ത്രീകകളുടെയും പെൺകുട്ടികളുടെയും സുരക്ഷയ്ക്ക് വിവിധ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നത്. പ്രോജെക്ട് കൂട്ട്, പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്‌ട്, നിര്‍ഭയ, ക്യാപ് ഹൗസ്, ചിരി ഹെൽപ്പ് ഡെസ്‌ക്, പ്രൊജക്റ്റ് ഹോപ്, ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ (CFPS), അപരാജിത ഈസ് ഓൺലൈൻ, പിങ്ക് പോലീസ് പട്രോള്‍, വനിതാ സ്വയം പ്രതിരോധ പരിശീലന പദ്ധതി തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുന്നതിൽ പോലീസ് സേന മാതൃക പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.

പ്രോജെക്ട് ‘കൂട്ട്’

സൈബർ ലോകത്ത് വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കുട്ടികളെ സജ്ജരാക്കുവാനായി കേരള പോലീസ്, ബച്പൻ ബച്ചാവോ ആന്തോളൻ സംഘടനുമായി കൈകോർത്ത് കേരളത്തിൽ നടപ്പിലാക്കുന്ന സമ​​ഗ്ര ബോധവൽക്കരണ നിയമസഹായ പദ്ധതിയാണ് ‘കൂട്ട്’. കുട്ടികളിൽ സുരക്ഷിതമായ ഓൺലൈൻ
ഉപയോ​ഗം ഉറപ്പുവരുത്തുവാനായി, ഈ പ​ദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കേരളത്തിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ആധുനിക വിവര സാങ്കേതിക വിദ്യകളിലൂടെ ബോധവൽക്കരണം നടത്തി ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും അവ ഒഴിവാക്കേണ്ട രീതികളെക്കുറിച്ചും പഠിപ്പിക്കുന്നു.

പദ്ധതിയുടെ രണ്ടാം ഘട്ടമായി പി -ഹണ്ട് ഓപ്പറേഷനുകളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരെയുളള ഓൺലൈൻ കുറ്റകൃത്യങ്ങൾ കൂടിയ ജില്ലകളിൽ കൗൺസിലിംങ്ങ് സെന്റെറുകൾ, നിയമസഹായ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നു. അതതു ജില്ലകളിലെ ജില്ലാ പോലീസുമായി സഹകരിച്ച് ബച്പൻ ബച്ചാവോ ആന്തോളൻ സ്ഥാപിക്കുന്ന കൗൺസിലിങ്ങ് സെൻ്റെറുകളിലൂടെ കുറ്റകൃത്യങ്ങൾക്കു ഇരയായ കുട്ടികൾക്ക് മാനസ്സികമായ പിന്തുണ നൽകി കുറ്റവാളികൾക്കെതിരെ പോരാടാനുള്ള നിയമ സഹായം ഉറപ്പുവരുത്തുന്നു.

നിർഭയ

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനായി കേരള ആഭ്യന്തര വകുപ്പ് 2014 ഓഗസ്റ്റ് 1ന് കൊച്ചി കോർപറേഷനിൽ പരീക്ഷണ അടിസ്ഥാനത്തിൽ ‘നിർഭയ കേരളം – ‘സുരക്ഷിത കേരളം പദ്ധതി’ ആരംഭിച്ചു. ഈ പദ്ധതി നടപ്പാക്കുന്നതിനായി കൊച്ചി കോർപ്പറേഷനിലെ 74 ഡിവിഷനുകളിൽ നിന്ന് 120 വനിതാ സന്നദ്ധ സേവകരെ നിയമിച്ചു. നിർഭയ പ്രോജക്റ്റ് പ്രധാനമായും മൂന്ന് കാര്യപരിപാടിയിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:

പ്രതിരോധം, കോടതി വ്യവഹാരം, പരിരക്ഷണം

സമൂഹത്തിൽ സംവേദനക്ഷമത വളർത്തിയെടുക്കുക, ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കുക, മദ്യാസക്തി, ലിംഗ വിവേചനം, ഉപഭോക്തൃവാദം തുടങ്ങിയ അനുപൂരക ഘടകങ്ങളെ ഇല്ലാതാക്കുക തുടങ്ങിയവയാണ് പ്രതിരോധത്തിൻ്റെ പ്രധാന മേഖലകൾ. കർശനമായ നിയമങ്ങൾ ആവിഷ്കരിച്ചു കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുക വഴി കുറ്റവാളികളെ ശക്തമായി തടയുവാൻ കഴിയുന്ന മറ്റൊരു മേഖലയാണ് പ്രോസിക്യൂഷൻ. കുട്ടികളെ ദുരുപയോഗം ചെയ്യൽ, വാണിജ്യപരമായ ലൈംഗിക ചൂഷണം, മനുഷ്യകടത്ത് തുടങ്ങിയ സംസ്ഥാനത്തെ ഏറ്റവും മോശമായ ലൈംഗിക അതിക്രമങ്ങൾക്ക് എതിരെ ഈ പദ്ധതി പ്രകാരം നടപടി സ്വീകരിക്കുന്നു.

സന്നദ്ധ സംഘടനകളെ ഏകോപിച്ച് സാമൂഹ്യക്ഷേമം, പട്ടികജാതി / പട്ടികവർഗ്ഗ വികസനം, പോലീസ്, ആരോഗ്യം, തൊഴിൽ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സംരക്ഷണത്തിൻ്റെ ഭാഗമായി ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ അഞ്ച് പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അതിജീവിച്ചവർക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും ഈ പദ്ധതി പ്രകാരം സൗകര്യമൊരുക്കുന്നു.

ക്യാപ് ഹൗസ് കോൾ സെൻ്റെർ

കുട്ടികളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളിൽ ദ്രുതഗതിയിലുള്ള വിവരങ്ങൾ നൽകുന്ന ഒരു കോൾ സെൻ്റെറായി ക്യാപ് ഹൗസ് പ്രവർത്തിക്കും, ക്യാപ് സംരംഭങ്ങളുടെ വിവിധ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പിന്തുണ നൽകുന്നതിന് രണ്ട് വ്യത്യസ്ത ലക്ഷ്യങ്ങളോടെയാണ്.

വിവിധ ക്യാപ് സംരംഭങ്ങളുടെ പ്രവർത്തകർക്കുള്ള പിന്തുണ POCSO യും മറ്റ് കുട്ടികളുമായി ബന്ധപ്പെട്ട കേസുകളും അന്വേഷിക്കുന്നതിനായി CFPS- കളിലെ പ്രവർത്തകർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശം സൈക്കോളജിസ്റ്റുകൾ, ചൈൽഡ് സൈക്യാട്രിസ്റ്റുകൾ, ലീഗൽ കൺസൾട്ടൻറുകൾ, ശിശുരോഗ വിദഗ്ദ്ധർ തുടങ്ങിയ കുട്ടികളുമായി ബന്ധപ്പെട്ട സേവനങ്ങളിൽ അവരുടെ വൈദഗ്ധ്യത്തെ പിന്തുണയ്ക്കുമെന്ന് സ്വമേധയാ വാഗ്ദാനം ചെയ്യുന്ന വിദഗ്ധരെ കുറിച്ചുള്ള വിവരങ്ങൾ ചൈൽഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷനുകളിലെയും CAP-യുടെ മറ്റ് പ്രോജക്ടുകളിലെയും റിസോഴ്‌സ് പേഴ്‌സസൺമാരെയും പ്രവർത്തകരെയും ബന്ധിപ്പിക്കുന്നു.

മെച്ചപ്പെട്ട അന്വേഷണം, പ്രസ്താവനകൾ രേഖപ്പെടുത്തുക, ദുരിതത്തിലായ കുട്ടികളെ കൈകാര്യം ചെയ്യുക, അഭയ കേന്ദ്രങ്ങൾ, പരിചരണ സ്ഥാപനങ്ങൾ, കൗൺസിലിംഗ് കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ കണ്ടെത്തുന്നതിന് സഹായിക്കുന്നതിന് 18 വയസ്സിന് താഴെയുള്ള കുട്ടികളെ സംബന്ധിച്ച പോലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ.

പൊതുജനങ്ങൾക്കായി, കോൾ സെൻ്റെർ സി.എ.പിയുടെ വിവിധ സംരംഭങ്ങളെ കുറിച്ചും അവരുമായി സഹവസിക്കാനുള്ള വഴികളെ കുറിച്ചും ആവശ്യമായ വിവരങ്ങൾ നൽകും. കുട്ടികൾക്കെതിരായ പരാതികളും കുറ്റകൃത്യങ്ങളും റിപ്പോർട്ടുചെയ്യുന്നതിനൊപ്പം കുട്ടികളുമായി ബന്ധപ്പെട്ട പോലീസ് കാര്യങ്ങളായ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക, കുറ്റകൃത്യങ്ങൾ റിപ്പോർട്ടു ചെയ്യൽ, മറ്റ് കാര്യങ്ങൾ എന്നിവയ്ക്കുള്ള മാർഗ്ഗനിർദ്ദേശവും ഈ സൗകര്യം പ്രോത്സാഹിപ്പിക്കും.

0Shares