
ലഖ്‌നോ / ഉത്തർപ്രദേശ്: ലുലുമാളില്‍ നമസ്‌കാരം നടത്തിയ സംഭവത്തില്‍ നാലുപേരെ ലഖ്‌നോ പൊലിസ് അറസ്റ്റ് ചെയ്തു. ജൂലൈ 12ന് നടന്ന നമസ്‌കാരമാണ് വിവാദത്തിന് കാരണമായത്. ശേഷം ലുലു മാളില്‍ മതപരമായ ആചാരങ്ങള്‍ നടത്താന്‍ ശ്രമിച്ചതിന് ജൂലൈ 15ന് നാലുപേരും അറസ്റ്റിലായിരുന്നു.
കൂടാതെ, ഷോപ്പിംഗ് മാളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ക്രമസമാധാനം തകര്‍ത്തതിന് 18 പേര്‍ക്കെതിരെ ജൂലൈ 16ന് കേസെടുത്തിരുന്നു. അന്നുതന്നെ ഹനുമാന്‍ ചാലിസ ചൊല്ലി മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിരുന്നു.

ജൂലൈ 15ന് സരോജ് നാഥ് യോഗി, കൃഷ്ണ കുമാര്‍ പതക്, ഗൗരവ് ഗോസ്വാമി, അര്‍ഷാദ് അലി എന്നിവരായിരുന്നു അറസ്റ്റിലായത്. യോഗി, പഥക്, ഗോസ്വാമി എന്നിവര്‍ പൂജ നടത്താന്‍ ശ്രമിച്ചപ്പോള്‍ അലി മാളിൻ്റെ പരിസരത്ത് നമസ്‌കരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ ജൂലൈ 12 ന് നമസ്‌കാരം നടത്തിയവരാണെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നെന്ന് ലഖ്‌നൗ കമ്മീഷണര്‍ പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
സുരക്ഷാ വീഴ്ചകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി നേരിടുമെന്നും ലുലു മാള്‍ വിവാദത്തെ പരാമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

രണ്ടായിരം കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച മാള്‍ ജൂലൈ പതിനൊന്നിനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആളുകള്‍ക്കായി തുറന്നു കൊടുത്തത്. ലുലുമാളില്‍ ആളുകള്‍ നമസ്‌കരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. നമസ്‌കാരത്തിന് പിന്നാലെ മാളില്‍ ഹിന്ദു സംഘടനകള്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ശ്രമിച്ചതും വിവാദമായി. പിന്നാലെ നമസ്‌കാരം തുടരാന്‍ അനുവദിച്ചാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലുമെന്ന ഭീഷണിയുമായി ഹിന്ദു മഹാസഭയും രംഗത്തെത്തിയിരുന്നു.
