
കാഞ്ഞങ്ങാട് / കാസർകോട്: സിഗ്‌സ് ടെക്ക് ചിട്ടിത്തട്ടിപ്പിൽ ഹോസ്ദുർഗ്ഗ് പോലീസ് നാല് കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. കോട്ടയം അയ്‌മനത്തെ വൃന്ദാരാജേഷ് (53), പെരുമ്പള മേലേത്ത് ഹൗസിൽ കുഞ്ഞിച്ചന്തു (65), എന്നിവരടക്കം ഏഴ് പേർക്കെതിരെയാണ് ഹോസ്ദുർഗ്ഗ് പോലീസ് കോടതി നിർദ്ദേശ പ്രകാരം വഞ്ചനാ കുറ്റത്തിന് കേസെടുത്തത്.

നീലേശ്വരം ചതുരക്കിണർ സാരംഗിയിലെ എൻ.കെ. കൃഷ്ണൻ്റെ ഭാര്യ കെ.അമ്മിണിയിൽ നിന്നും 2014 ഏപ്രിൽ മാസത്തിലാണ് സംഘം 25,000 രൂപ തട്ടിയെടുത്തത്. ഉപ്പിലിക്കൈ കുറ്റ്യാന്തോൽ ആവണിയിലെ ഭാസ്ക്കരനിൽ നിന്നും 2014 മുതൽ 2018 വരെയുള്ള കാലയളവിൽ ചിട്ടിക്കമ്പനി 46,000 രൂപ പിരിച്ചെടുത്തിരുന്നു.
നീലേശ്വരം പൂവാലംകൈ കാരക്കാട്ട് വളപ്പിൽ അമ്പുവിൻ്റെ മകൻ കെ.വി മോഹനനിൽ നിന്നും അഞ്ചു ലക്ഷം രൂപയാണ് 2017 ഒക്ടോബർ മാസത്തിൽ തട്ടിപ്പ് സംഘം നിക്ഷേപമായി തട്ടിയെടുത്തത്. പുതുക്കൈ ശ്രീനിലയത്തിൽ തമ്പായിയുടെ മകൻ പത്മനാഭനിൽ നിന്നും 2017-ൽ ചിട്ടിക്കമ്പനി ഒരു ലക്ഷം രൂപ നിക്ഷേപമായി തട്ടിയെടുത്തു. നിക്ഷേപത്തുക കിട്ടാത്തതിനെ തുടർന്നാണ് നിക്ഷേപകർ കോടതിയെ സമീപിച്ചത്.
