
ഖത്തറിൽ നിന്ന് മദീനയിലേക്ക് ഉംറ നിർവഹിക്കാൻ പോകുകയായിരുന്ന മംഗലാപുരം സ്വദേശികളായ കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്‌ച രാത്രി റിയാദിന് അടുത്തുള്ള സുൽഫയിലാണ് അപകടം.
മംഗളൂരുവിനടുത്ത് ഹാലേയങ്ങാടി തോക്കൂർ സ്വദേശികളായ ഷമീമിൻ്റെയും സറീനയുടെയും മകൾ ഹിബ (29), ഭർത്താവ് മുഹമ്മദ് റമീസ് (34), മക്കളായ ആരുഷ് (3), റാഹ (മൂന്ന് മാസം) എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന ഹിബയുടെ സഹോദരി ഷബ്‌നത്തിൻ്റെ മകൾ ഫാത്തിമ (19) ഗുരുതര പരിക്കുകളോടെ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹിബയുടെ സഹോദരി ലുബ്‌നയുടെ മകൻ ഈസ (4) പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചൊവ്വാഴ്‌ച സുബ്ഹി നമസ്‌കരിച്ച ശേഷമാണ് കുടുംബം മക്കയിലേക്ക് യാത്ര ആരംഭിച്ചത്. ചൊവ്വാഴ്‌ച രാത്രി റിയാദിലെത്തിയ ഇവർ ഒരു കുടുംബ വീട്ടിൽ താമസിച്ച് ബുധനാഴ്‌ച രാവിലെ റിയാദിൽ നിന്ന് ഉംറയിലേക്കുള്ള യാത്ര പുറപ്പെടുകയായിരുന്നു.
