
വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ അധ്യാപകന്‍ പിടിയില്‍. സെന്റ്.ജമാസ് സ്‌കൂളിലെ മുന്‍ അധ്യാപകനും നഗരസഭയിലെ മുന്‍ സി.പി.എം കൗണ്‍സിലറുമായ കെ.വി ശശികുമാറാണ് പിടിയിലായത്.

പരാതി ഉയര്‍ന്നതിന് പിന്നാലെ ശശികുമാര്‍ ഒളിവില്‍ പോയിരുന്നു. മലപ്പുറം വനിതാ സ്‌റ്റേഷനില്‍ പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തതിന് പിന്നാലെയാണ് ശശികുമാര്‍ ഒളിവില്‍ പോയത്. ഒളിവില്‍ പോയ ശശികുമാറിനെ പിടികൂടാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ശശികുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
30 വര്‍ഷം അധ്യാപകനായിരുന്നു ശശികുമാര്‍ നിരവധി വിദ്യാര്‍ത്ഥിനികളെ പലപ്പോഴായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. മാര്‍ച്ചിലാണ് ശശികുമാര്‍ സ്‌കൂളില്‍ നിന്ന് വിരമിച്ചത്. വിരമിച്ചതിന് ശേഷം ശശികുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് പീഡന പരാതികള്‍ ഉയര്‍ന്നുവന്നത്. അറുപതോളം വിദ്യാര്‍ത്ഥിനികളെ ശശികുമാര്‍ പീഡിപ്പിച്ചെന്നാണ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആരോപണം. 2019ല്‍ ശശികുമാറിനെതിരെ ചില വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിരുന്നെങ്കിലും മാനേജ്‌മെന്റിൻ്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്നും പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ പറഞ്ഞു.
