
ലാഹോർ: പാകിസ്ഥാനിൽ ലോംഗ് മാർച്ചിനിടെയുണ്ടായ വെടിവയ്പ്പിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് പരിക്ക്. എന്നാൽ പരിക്ക് കാര്യമുള്ളതല്ലെന്നാണ് റിപ്പോർട്ട്. ഇമ്രാൻ ഖാനെ സുരക്ഷിത മേഖലയിലേക്ക് മാറ്റി. ‘റിയൽ ഫ്രീഡം’ റാലിക്കിടെ പാക്കിസ്ഥാനിലെ ഗുജ്‌ജറൻ വാലയിലായിരുന്നു വെടിവയ്പ് എന്നാണു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇമ്രാൻ ഖാൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപത്തായിരുന്നു അക്രമം. ഇമ്രാൻ്റെ മാനേജർ ഉൾപ്പെടെയുള്ളവർക്ക് വെടിവയ്പ്പിൽ പരുക്കേറ്റു. പതിനഞ്ചോളം പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.
ഇമ്രാൻഖാൻ്റെ വലതുകാലിന് വെടിയേറ്റെന്നാണ് റിപ്പോർട്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്. അക്രമിയെ പൊലീസ് പിടികൂടി. വെടിവെയ്പ്പിനെ തുടർന്ന് പ്രവർത്തകർ തിക്കിത്തിരക്കിയതിനെ തുടർന്നും ഒട്ടേറെ പേർക്ക് പരിക്കേറ്റു. ഇമ്രാൻ ഖാന് നാലുവെടിയുണ്ടകളേറ്റുവെന്നാണ് പാർട്ടി വൃത്തങ്ങള്‍ പറയുന്നത്. വെടിയേറ്റ ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ അദ്ദേഹത്തെ കവചിത വാഹനത്തിലേക്ക് കയറ്റുകയും ചികിത്സാ സൗകര്യങ്ങളുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.

വെടിവയ്പിൽ സിന്ധ് മുൻ ഗവർണർ ഇമ്രാൻ ഇസ്മായിൽ, ഫൈസൽ ജാവേദ് എന്നിവരുൾപ്പെടെ 15 ലധികം പിടിഐ പ്രവർത്തകർക്ക് പരിക്കേറ്റു. വെടിവയ്പ്പിനെ തുടർന്ന് പി.ടി.ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
ഇസ്‌ലാമാബാദിൽ ഫെഡറൽ ഗവൺമെന്റിനെതിരെ ഇമ്രാൻഖാൻ്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടന്നുവരികയാണ്. ഒക്‌ടോബർ 28നാണ് ഖാൻ തൻ്റെ പ്രതിഷേധ മാർച്ച് ആരംഭിച്ചത്. ഏഴ് ദിവസത്തിനുള്ളിൽ ഇസ്ലാമാബാദിൽ എത്തേണ്ടതായിരുന്നു.
