
ഡി.സി.സി അധ്യക്ഷ നിയമനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എസ്. പ്രശാന്ത് സി.പി.ഐ.എമ്മിൽ ചേർന്നു. എ.കെ.ജി സെന്ററിലെത്തി പാർട്ടി ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനിൽ നിന്നാണ് പ്രശാന്ത് പാർട്ടി അംഗത്വം സ്വീകരിച്ചത്.
എ.വിജയരാഘവന്‍റെ വാർത്തസമ്മേളനത്തിന്‍റെ അവസാനഘട്ടത്തിലേക്ക് പി.എസ് പ്രശാന്തിനെ സി.പി.എമ്മിലേക്ക് വരവേൽക്കുന്നതായുള്ള പ്രഖ്യാപനം വിജയരാഘവനിൽ നിന്നുണ്ടായത്. പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനൊപ്പമാണ് പി.എസ്.പ്രശാന്ത് കോൺഫറൻസ് ഹാളിലേക്ക് എത്തിയത്.

ഹൈക്കമാൻഡിന്‍റെ പ്രവർത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറിയെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകന് മനസമാധാനവും സുരക്ഷിതത്വവുമാണ് വേണ്ടത്. സി.പി.എമ്മിലേക്കെത്തിയതും അതു മാത്രം ആഗ്രഹിച്ചാണ്. ഒരുപാധിയുമില്ലാതെയാണ് സി.പി.എമ്മിലെത്തിയത്. അച്ചടക്കമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. സ്ഥാനാർത്ഥിയായ എനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പോലും സാധിക്കാത്ത രീതിയിലാണ് കോൺഗ്രസിലെ അവസ്ഥയെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
