
പാലക്കാടിന് പിന്നാലെ തൃശൂരിലും കാട്ടുതീ പടരുന്നു. മരോട്ടിച്ചാൽ, മാന്ദാമംഗലം മേഖലയിൽ 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു. നാലുദിവസമായിട്ടും കാട്ടുതീ അണയ്ക്കാനായില്ല. ചിമ്മിനി വനമേഖലയിൽ നിന്നാണ് കാട്ടുതീ വ്യാപിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
ഫയർ ലൈൻ ഇട്ട് തീ കെടുത്താൻ വനം വകുപ്പ് ശ്രമം തുടരുകയാണ്. അതിനിടെ തൃശൂരിൽ ഇവന്റ് മാനേജ്മെൻറ് കമ്പനിയുടെ ഗോഡൗണിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ നായകുട്ടികൾ വെന്ത് മരിച്ചു. ആറ് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തൃശൂരിലെ ഓസ്‌കാർ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണിൽ ആണ് തീ പിടിച്ചത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ ചൂട് കഠിനമാകുമെന്നും ജാഗ്രത പുലർത്തണമെന്നുമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലകളിൽ സൂര്യാഘാത സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
