
കാസർകോട്: വെള്ളപ്പൊക്കമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചും അവബോധം നല്‍കാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങള്‍ കാര്യക്ഷമമാണോ എന്ന് തിരിച്ചറിയുന്നതിനും ദുരന്ത പ്രതികരണ സേനയുടെ കാര്യക്ഷമത പരിശോധിക്കുന്നതിൻ്റെയും ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ തെരഞ്ഞെടുത്ത അഞ്ച് കേന്ദ്രങ്ങളില്‍ പ്രളയ മോക്ഡ്രില്‍ സംഘടിപ്പിച്ചു.

എന്‍.ഡി.ആര്‍.എഫ്, എസ്.എസ്.ഡി.ആര്‍.എഫ്, സായുധ സേന എന്നിവര്‍ മോക്ഡ്രില്ലിന് നേതൃത്വം നല്‍കി. നീലേശ്വരം നഗരസഭ, ചെമ്മനാട്, കയ്യൂര്‍-ചീമേനി, കള്ളാര്‍, മഞ്ചേശ്വരം പഞ്ചായത്തുകള്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലാണ് മോക്ഡ്രില്‍ അരങ്ങേറിയത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം ജില്ലയില്‍ അഞ്ചിടത്ത് നടന്ന പ്രളയ മോക്ഡ്രില്ലിൻ്റെ ജില്ലാതല ഏകോപനവും നിര്‍ദേശങ്ങളും നല്‍കിയത് കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ നിന്നായിരുന്നു . താലൂക്കുകളില്‍ നിന്നുള്ള വിവരങ്ങള്‍ തത്സമയം ശേഖരിക്കുകയും താലൂക്കുകളിലേക്ക് വേണ്ട നിര്‍ദ്ദേശങ്ങളും കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നല്‍കി. കൃത്യമായ ഇടവേളകളില്‍ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം എ.കെ.രമേന്ദ്രന്‍ നേതൃത്വം നല്‍കി. ഇന്‍സിഡന്റ് കമാന്‍ഡറായ ആര്‍.ഡി.ഒ അതുല്‍നാഥ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എ.ടി.ഹരിദാസ്, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.രാജാറാം, എ.ഡി.സി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പോള്‍സണ്‍, ദേശീയ ദുരന്ത പ്രതികരണ സേന സബ് ഇന്‍സ്പെക്ടര്‍ കെ.മനീഷ്, കണ്ണൂര്‍ ഡിഫന്‍സ് സര്‍വീസ് സെന്ററിലെ സൈനിക ഉദ്യോഗസ്ഥര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ജെഗ്ഗിപോള്‍, സിറോഷ്.പി.ജോണ്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രജിത്ത്, ഹസാര്‍ഡ് അനലിസ്റ്റ് പ്രേംജി പ്രകാശ് വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
