
മലപ്പുറം: മഞ്ചേരിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ഓട്ടോയിൽ ഇടിച്ച് അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. കർണാടകയിൽ നിന്നുള്ള നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വെള്ളിയാഴ്‌ച വൈകിട്ട് 5.30ന് ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന നാലുപേരാണ് ആദ്യം മരിച്ചത്. ഇവർ നാലുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പിന്നീട് ഒരാൾകൂടി ആശുപത്രിയിൽ മരണപ്പെട്ടു. ഇതോടെയാണ് മരണം അഞ്ചായത്.
ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, മുഹ്സിന, തസ്നീമ, ഏഴ് വയസുള്ള മോളി (തസ്നീമയുടെ മകൾ), മുഹമ്മദ് ഹസൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്. സബീറ, മുഹമ്മദ് നിഷാദ്, അസ്ഹ ഫാത്തിമ, റൈഹാൻ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

കിഴക്കേത്തലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുകയായിരുന്ന ഓട്ടോ അരീക്കോട് ഭാഗത്തു നിന്ന് വന്ന അയ്യപ്പ ഭക്തരുയെട ബസുമായി ചെട്ടിയങ്ങാട് ഭാഗത്തു കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
