
കാസര്‍കോട്: ബദിയടുക്കയില്‍ ദന്ത ഡോക്ടര്‍ മരണപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ അഞ്ചുപേര്‍ റിമാൻണ്ടിൽ. ഡോ. എസ്.കൃഷ്ണമൂര്‍ത്തിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ബദിയടുക്കയിലെ മുഹമ്മദ് അഷറഫ്, മുഹമ്മദ് ഫാറൂഖ്, ഷിഹാബുദ്ദീന്‍, അലി തുപ്പക്കൽ, മുഹമ്മദ് അൻവർ എന്നിവരെ ബദിയടുക്ക പോലീസ് സബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ അറസ്റ്റ് ചെയ്തത്. കാസർകോട് ഒന്നാം ക്ലാസ് മജിസ്റ്ററേറ്റിന് മുന്നിൽ ഹാജരാക്കിയ അഞ്ചു പ്രതികളെയും പതിനാല് ദിവസത്തേക്ക് റിമാൻണ്ട് ചെയ്തു.
ബദിയടുക്കയിൽ ദന്ത ക്ലിനിക് നടത്തി വരുകയായിരുന്ന കൃഷ്ണമൂർത്തി. ഈ മാസം അഞ്ചിന് ക്ലിനിക്കില്‍ എത്തിയ യുവതിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ അറസ്റ്റിലായവര്‍ ക്ലിനിക്കിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ഭാര്യ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് അപമാനിച്ചെന്ന് കാട്ടി യുവതി ഡോക്ടര്‍ക്കെതിരെയും പൊലീസില്‍ പരാതി നല്‍കി.
യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ ഡോക്ടറെ നാട്ടില്‍ നിന്നും കാണാതായി. ഭർത്താവിനെ കാണാനില്ലെന്ന് കാട്ടിയും ഡോക്ടറുടെ ഭാര്യ ബദിയടുക്ക പൊലീസിൽ പരാതി നൽകിയിരുന്നു.

ഡോക്ടറെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടന്നു വരുന്നതിനിടെയാണ് വെള്ളിയാഴ്‌ച കുന്ദാപ്പുരയ്ക്ക് അടുത്ത് റയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ ഡോ. എസ്.കൃഷ്ണമൂർത്തിയെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
