തൃശൂർ പൂരത്തിൻ്റെ ചരിത്രത്തിൽ ആദ്യം; വെടിക്കെട്ട് കരാര്‍ സ്ത്രീയ്ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing തൃശൂർ പൂരത്തിൻ്റെ  ചരിത്രത്തിൽ ആദ്യം; വെടിക്കെട്ട് കരാര്‍ സ്ത്രീയ്ക്ക്

മേയ് മാസം പത്തിനാണ് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം കൊടിയേറുന്നത്. ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തിന് ഒരു പ്രത്യേകതയുണ്ട്. പൂരത്തിൻ്റെ വെടിക്കെട്ട് നടത്തുക ഒരു സ്ത്രീയാണ്. തൃശ്ശൂര്‍ പൂരത്തിൻ്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ത്രീക്ക് വെടിക്കെട്ട് അനുമതി ലഭിക്കുന്നത്. പരമ്പരാഗത വെടിക്കെട്ടുകാരായ തൃശ്ശൂര്‍ കുണ്ടന്നൂര്‍ പന്തലങ്ങാട്ട് കുടുംബാംഗമായ ഷീന സുരേഷ് ആണ് ഇത്തവണ തൃശ്ശൂര്‍ പൂരത്തിൻ്റെ ആകാശകാഴ്ചകള്‍ ഒരുക്കുക.

പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) ആണ് വെടിക്കെട്ടിന് ഔദ്യോഗിക അനുമതി നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി കുണ്ടന്നൂര്‍ പന്തലങ്ങാട്ട് കുടുംബത്തിലെ വനിതകള്‍ വെടിക്കെട്ട് ജോലിയിലുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ വലിയൊരു വെടിക്കെട്ടിനു ലൈസന്‍സ് എടുക്കുന്നത്. വര്‍ഷങ്ങളായി ഷീന സുരേഷ് കരിമരുന്ന് നിര്‍മ്മാണ ജോലികള്‍ ചെയ്തു വരുന്നു.

തിരുവമ്പാടി വിഭാഗത്തിനായാണ് ഷീന വെടിക്കെട്ട് ഒരുക്കുന്നത്. പൂരത്തിനാവശ്യമുള്ള വെടിക്കോപ്പുകളുടെ നിര്‍മ്മാണം ഇന്ന് മുതല്‍ തുടങ്ങുകയാണ്. വര്‍ഷങ്ങളായി പുരുഷന്മാരുടെ പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് ഷീന. കുഴിമിന്നി, ഗുണ്ട്, അമിട്ട് തുടങ്ങി വലിയ തയ്യാറെടുപ്പുകളാണ് ഷീന നടത്തുന്നത്. എന്നാല്‍ മെയ് 10ന് പൂരനാളില്‍ ആകാശത്ത് ഷീന എന്ത് വിസ്മയമാകും ഒരുക്കുകയെന്നത് സസ്പെന്‍സാണ്. സാമ്പിളില്‍ ഇതിൻ്റെ മിനി പതിപ്പുണ്ടാകും. മെയ് 8നാണ് സാമ്പിള്‍ വെടിക്കെട്ട്.

0Shares