
വീണ്ടും ഒരു ബലി പെരുന്നാല്‍ ആഘോഷിക്കാനുള്ള ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകം. കേരളത്തില്‍ ജൂണ്‍ 29ന് ആണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ദൈവകല്‍പന പ്രകാരം സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ മഹത്തായ ത്യാഗസ്‌മരണയില്‍ ലോക മുസ്ലീങ്ങള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
പ്രവാചകന്‍ ഇബ്രാഹീം, പത്നി ഹാജറ, മകന്‍ ഇസ്മാഈല്‍ എന്നിവരുമായി ബന്ധപ്പെട്ട ചരിത്രമാണ് ബലിപെരുന്നാളിനുള്ളത്. ഏറെ പ്രായം ചെന്ന ശേഷം ഇബ്രാഹീമിന് പിറന്ന മകനാണ് ഇസ്മാഈല്‍. ഹാജറയെയും കുഞ്ഞു മകനെയും ബഗ്ദാദില്‍ നിന്ന് മക്കയിലെത്തിച്ച് മരുഭൂമിയില്‍ തനിച്ചാക്കി മടങ്ങുന്ന ഇബ്രാഹിം ദൈവത്തിൻ്റെ നിര്‍ദേശം പൂര്‍ണമായി പാലിക്കുകയും ദൈവിക മാര്‍ഗത്തില്‍ എല്ലാം വെടിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്‌തു.

പിന്നീട് മകനെ ബലിയറുക്കണമെന്ന ദൈവത്തിൻ്റെ നിര്‍ദേശം പാലിക്കാനും അദ്ദേഹം തയ്യാറായി. ഇബ്രാഹീമിൻ്റെ ത്യാഗ സന്നദ്ധതയില്‍ തൃപ്‌തനായ ദൈവം ആടിനെ ബലി നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശിച്ചു. ഹാജറയും മകനും മക്കയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് ജീവിതം തുടങ്ങുന്നതും അപ്പോഴുണ്ടാകുന്ന കഷ്ടപ്പാടുകളും ഓര്‍ക്കുന്നതാണ് ഹജ്ജ്. ഈ ചടങ്ങിൻ്റെ പ്രധാന കര്‍മമാണ് അറഫയിലെ സംഗമം.
സമര്‍പ്പണത്തിൻ്റെ പ്രതീകം കൂടിയാണ് ബലിപെരുന്നാള്‍. ലൗകിക ജീവിതം ത്യജിക്കാന്‍ യാതൊരു മടിയുമില്ലാത്ത ത്യാഗത്തിൻ്റെ സ്‌മരണ പുതുക്കലാണത്. കൂടാതെ ലോകം എക്കാലത്തും മാറ്റി നിര്‍ത്തുന്ന ദരിദ്രരുടെയും പിന്നാക്കക്കാരുടെയും കറുത്ത വര്‍ഗക്കാരുടെയും പ്രതീകമാണ് ഹാജറ. അവരെ പുകഴ്ത്തിയാണ് ഹാജിമാര്‍ മക്കയിലേക്ക് എത്തുന്നതും കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതും. സാഹോദര്യവും മാനവകുലത്തിൻ്റെ ഐക്യവും വിളിച്ചോതുന്ന ഹജ്ജിൻ്റെ സമാപ്‌തി കൂടിയാണ് ബലിപെരുന്നാള്‍.
ആര്‍ഭാടങ്ങളില്ലാതെ മറ്റുള്ളവരെ സഹായിച്ചു കൊണ്ടും നമ്മുടെ നാടിനുവേണ്ടി പ്രാര്‍ത്ഥിച്ചും കൊണ്ടാവട്ടെ ഈ ബലിപെരുന്നാള്‍ – ബക്രീദ് ആശംസകള്‍..!
