
കോഴിക്കോട്: ഗവര്‍ണര്‍ -ഗവൺമെണ്ട് തര്‍ക്കത്തില്‍ സര്‍ക്കാര്‍ ജയിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തെഹ്‌ലിയ. ആ തര്‍ക്കം ഒത്തു തീര്‍ന്നാല്‍ പോലും അത് കേരളത്തിൻ്റെ മതേതര താല്‍പര്യങ്ങള്‍ക്ക് അപകടമാണെന്നും ഫാത്തിമ പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന കേരള സര്‍വകലാശാലയിലെ വൈസ്. ചാന്‍സലര്‍ സ്ഥാനത്ത് സംഘ് അജണ്ടയുള്ളയാളെ തിരുകി കയറ്റാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ ഈ വിലപേശല്‍ നാടകം നടത്തുന്നത് എന്ന് സംശയിക്കണം.
സര്‍ക്കാറുമായി ഗവര്‍ണര്‍ ഒത്ത് തീര്‍പ്പിലെത്തിയാല്‍ നമ്മുടെ സര്‍വകലാ ശാലകളില്‍ ഗവര്‍ണറുടെ നോമിനികള്‍ വിസിമാരായി വരും. സര്‍വകലാ ശാലകളില്‍ കാവിവല്‍ക്കരണം തുടങ്ങുമെന്നും ഫാത്തിമ പറഞ്ഞു.

പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുത്തുള്ള ഗവര്‍ണര്‍ക്ക് എതിരെയുള്ള തുറന്ന നിയമ യുദ്ധത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫാത്തിമ തൻ്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു.
കേരളജനതയ്ക്ക് അങ്ങയോടുള്ള പ്രീതി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ നാടിൻ്റെയാകെ അനിഷ്ടം വേണ്ടുവോളം സമ്പാദിച്ചു കഴിഞ്ഞ അങ്ങ് എത്രയും വേഗം രാജിവെച്ച് മുഴുവന്‍ സമയ സംഘപരിവാര്‍ പ്രവര്‍ത്തകനാവണമെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
ധനമന്ത്രി ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടു എന്നറിയിച്ചു കൊണ്ട് മുഖ്യമന്ത്രിയ്ക്കു നല്‍കിയ കത്ത് വായിച്ചപ്പോള്‍ ചിരിയാണ് വന്നത്. ബാലഗോപാലിൻ്റെത് രാജ്യദ്രോഹപരമായ പരാമര്‍ശങ്ങളാണ് എന്നാണ് താങ്കള്‍ വ്യാഖ്യാനിക്കുന്നത്. അതിലെന്താണ് രാജ്യദ്രോഹം? യു.പിയെക്കാള്‍ മികച്ച സംസ്ഥാനമാണ് കേരളം എന്നു പറഞ്ഞാല്‍ രാജ്യ ദ്രോഹമാകുമോയെന്നും തോമസ് ഐസക് ചോദിച്ചു.
