പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അച്ഛനും മകനും 30 വര്‍ഷം വീതം കഠിനതടവ്, പെണ്‍കുട്ടിക്ക് 30000 രൂപക്ക് പുറമെ മൂന്നുലക്ഷം രൂപ അധിക നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു

  • Post category:national / news
  • Reading time:1 min read
You are currently viewing പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അച്ഛനും മകനും 30 വര്‍ഷം വീതം കഠിനതടവ്, പെണ്‍കുട്ടിക്ക് 30000 രൂപക്ക് പുറമെ മൂന്നുലക്ഷം രൂപ അധിക നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളായ അച്ഛനെയും മകനെയും ഉഡുപ്പി പോക്‌സോ പ്രത്യേക കോടതി 30 വര്‍ഷം വീതം കഠിന തടവിന് ശിക്ഷിച്ചു. ദാവന്‍ഗരെ സ്വദേശികളായ ശിവശങ്കര്‍ (58), മകന്‍ സച്ചിന്‍ (28) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

ഉഡുപ്പി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 14 വയസ്സുള്ള പെണ്‍കുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ഇതേ വീട്ടില്‍ അമ്മയുടെ സുഹൃത്തായിരുന്ന ശിവശങ്കറും ഒരുമിച്ച് താമസിച്ചിരുന്നു. 2020 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് പെണ്‍കുട്ടിയുടെ അമ്മ പുലര്‍ച്ചെ അഞ്ചു മണിക്ക് വീട്ടില്‍ നിന്ന് ജോലിക്ക് പോകുമായിരുന്നു. ഇക്കാലയളവില്‍ പെണ്‍കുട്ടിയെ ശിവശങ്കര്‍ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

2020 മെയ് മാസത്തില്‍ വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ ശിവശങ്കറിൻ്റെ മകന്‍ സച്ചിനും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി ഇക്കാര്യം അയല്‍വാസിയായ സ്ത്രീയെ അറിയിക്കുകയും അവര്‍ ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കുകയും ചെയ്‌തു. അന്നത്തെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രഭാകര്‍ ആചാര്യ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയും അച്ഛനും മകനുമെതിരെ നഗരത്തിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്‌തു. ഇന്‍സ്പെക്ടര്‍ ജയന്ത്.എം കേസന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

22 സാക്ഷികളില്‍ 15 പേരെയും കോടതി വിസ്‌തരിച്ചു. ലൈംഗികാതിക്രമ നിയമപ്രകാരം അച്ഛനും മകനും 10 വര്‍ഷം വീതം തടവും പോക്‌സോ നിയമപ്രകാരം 20 വര്‍ഷം വീതം തടവുമാണ് വിധിച്ചത്. ഇവര്‍ക്ക് 10000 രൂപ പിഴയും വിധിച്ചു. പെണ്‍കുട്ടിക്ക് 30000 രൂപക്ക് പുറമെ മൂന്ന് ലക്ഷം രൂപ അധിക നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. തുക പെണ്‍കുട്ടിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വൈ ടി രാഘവേന്ദ്ര ഹാജരായി.

0Shares