
കുറ്റിക്കോൽ/ കാസർകോട്: നേരം പുലരുന്നതിന് മുമ്പേ വയലിലിറങ്ങി കൃഷിയെ പരിപാലിച്ചു പോന്ന പാരമ്പര്യ കർഷകൻ ഹൃദയാഘാതം മൂലം മരിച്ചു. കുറ്റിക്കോൽ, ഞെരുവിൽ പടിഞ്ഞാർപുര വീട്ടിലെ എൻ.ടി മോഹനൻ (56) ആണ് ബുധനാഴ്ച പുലർച്ചെ മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി നെഞ്ചുവേദനയെ തുടർന്ന് കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൃഷിയിലും മൃഗചികിത്സയിലും നാട്ടിൽ അറിയപ്പെട്ടിരുന്ന പരേതനായ പടിഞ്ഞാർപുര കണ്ണൻ്റെയും മുറിച്ചിയമ്മയുടെയും മകനാണ്. കർഷകസംഘം യൂണിറ്റ് കമ്മറ്റി അംഗമാണ് മോഹനൻ. കൊവിഡ് പോരാട്ടത്തിൽ അരോഗ്യ മേഖലയിൽ പ്രവർത്തിച്ച ബന്തടുക്ക പാലാർ സ്വദേശിനി സി.എൻ ഉഷാകുമാരിയാണ് ഭാര്യ. മക്കളായ ദൃശ്യമോഹൻ, ദീപുമോഹൻ വിദ്യാർത്ഥികളാണ്. സഹോദരങ്ങൾ: പരേതനായ രാമൻ, ചിരുത, ജാനകി, ഓമന, സരോജിനി, മുരളിധരൻ, വിമല, വിജയൻ, പ്രേമകുമാരി.

ദുരിതനാളുകളിൽ തോൽക്കാതെ കൃഷിയെ ഉപജീവനമാക്കി കുടുംബത്തിൻ്റെ ആശ്രയമായി കഴിയുന്നതിനിടയിൽ യാദൃശ്ചികമായുണ്ടായ മോഹനൻ്റെ വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തി.
വാർഡ് മെമ്പർ അശ്വതി അജികുമാർ, സി.പി.എം ബേഡകം ഏരിയാ സെക്രട്ടറി എം.അനന്തൻ, ജില്ലാ കമ്മറ്റി അംഗം സി.ബാലൻ, കെ.സുധീഷ് കുമാർ, എൻ.ടി ലക്ഷ്മി, ടി.കെ മനോജ്, ലോക്കൽ സെക്രട്ടറി പി.ഗോപിനാഥൻ, ടി.ബാലൻ, സി.ബാലകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി സി.കുട്ടികൃഷ്ണൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി എൻ.നിവേദ് തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു.
