
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നി ജില്ലകളില്‍ ഇടിയോട് കൂടിയ അതിതീവ്ര മഴക്കും മണിക്കൂറില്‍ 40 കി.മീ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടാതെ മലപ്പുറം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നി ജില്ലകളില്‍ ഇടിയോട് കൂടിയായ അതിശക്തമായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നും കാസർകോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. (പുറപ്പെടുവിച്ച സമയം: 01.00 PM 16.10.2021)

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് മഴ നാശം വിതക്കുന്നത്. കോട്ടയം ജില്ലയിലെ ചോലത്തടം, കൂട്ടിക്കല്‍ വില്ലേജിലെ പ്ലാപ്പള്ളി ഭാഗത്ത് ഉരുല്‍പൊട്ടലില്‍ മൂന്നിലേറെ വീടുകള്‍ ഒലിച്ചുപോയി. പത്ത് പേരെ കാണാതായി.
പ്ലാപ്പള്ളിയിലെ കവാലി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കൂട്ടിക്കല്‍ ഭാഗത്ത് ഗുരുതര സാഹചര്യമാണ്. കാഞ്ഞിരപ്പള്ളി ടൗണ്‍ വെള്ളത്തിലാണ്. മണിമലയാര്‍ അപ്രതീക്ഷിതമായി കര കവിഞ്ഞൊഴുകിയതാണ് മേഖലയില്‍ കനത്ത നാശം വിതച്ചത്. പുറത്ത് നിന്നുള്ള രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമാണ്.
തൊടുപുഴ കാഞ്ഞാറിനടുത്ത് കാര്‍ ഒഴുക്കില്‍പ്പെട്ടു. ഈരാറ്റുപേട്ട വാഗമണ്‍ ഭാഗത്ത് മണ്ണിടിച്ചിടില്‍ നാശനഷ്ടമുണ്ടായി. പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം ചേര്‍ന്നിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് കരസേനയെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഏകോപനത്തിന് വകുപ്പ് മേധാവികള്‍ രംഗത്ത് ഇറങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
