
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തതും ആ ദിനങ്ങളിൽ അനുഭവിച്ചതും ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ആത്മകഥയിലൂടെ വെളിപ്പെടുത്താനൊരുങ്ങുകയാണ് ശിവശങ്കർ.
സുഹൃത്തായിരുന്ന സ്വപ്ന സുരേഷിന് സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നത് അപ്രതീക്ഷിത വിവരമായിരുന്നെന്നും. കൈക്കൂലിയായി കിട്ടിയ ഐ ഫോൺ തന്ന് സ്വപ്ന ചതിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ശിവശങ്കർ പറയുന്നു.
മൂന്നു വർഷത്തോളമായി അടുത്ത സുഹൃത്തായിരുന്ന സ്വപ്നയ്ക്ക് ഇത്തരമൊരു നിയമ വിരുദ്ധ പ്രവർത്തനത്തിൽ പങ്കുണ്ടെന്ന തികച്ചും അപ്രതീക്ഷിതമായ വിവരം അറിഞ്ഞപ്പോൾത്തന്നെ അസ്തപ്രജ്ഞനായിപ്പോയ തനിക്ക്, ഒന്നിനു പുറകേ ഒന്നായി വന്ന ആരോപണങ്ങൾ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിഞ്ഞില്ല.
തന്നെ അറിയാവുന്ന കുടുംബത്തിൻ്റെയും ഉപേക്ഷിക്കില്ല എന്നുറപ്പിച്ച സുഹൃത്തുക്കളുടെയും സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഏറെ നാളുകൾക്ക് ശേഷമാണ് കേസിലെ സംഭവഗതികൾ മനസ്സിലാക്കാൻ കഴിഞ്ഞതെന്നും ശിവശങ്കർ പുസ്തകത്തിൽ പറയുന്നു.

‘ 2020 ജൂൺ 30ന് സ്വപ്ന ഒരു ബാഗേജ് വന്നത് കസ്റ്റംസ് പിടിച്ചു വച്ചിരിക്കുന്നതായും എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ എന്നും ആരാഞ്ഞു. കസ്റ്റംസിന് അവരുടേതായ നടപടിക്രമം ഉണ്ടെന്നും അതിൽ ഇടപെടുന്നത് ശരിയല്ലെന്നും ഞാൻ മറുപടി നൽകി. ജൂലൈ നാലിന്, ഞാൻ താമസിക്കുന്ന ഫ്‌ലാറ്റിലെത്തിയ സ്വപ്നയും ഭർത്താവും ബാഗേജ് വിട്ടുകിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് വീണ്ടും ചോദിച്ചു. അതിലൊന്നും ഇടപെടാനാകില്ലെന്നായിരുന്നു എൻ്റെ മറുപടി. ബാഗിൽ സ്വർണമാണെന്ന് കസ്റ്റംസ് കണ്ടെത്തിയതോടെ സ്വപ്നയും കുടുംബവും നാടുവിട്ടു.
പിന്നീട്, മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതൻ ബാഗ് വിട്ടുകൊടുക്കാൻ വിളിച്ചെന്ന് രാഷ്ട്രീയ നേതാക്കളുടെ പ്രചാരണമുണ്ടായി.’ തന്നെ കുറ്റവാളിയാക്കി ശ്രദ്ധ തിരിച്ചുവിടേണ്ടത് ആരുടെ ആവശ്യമായിരുന്നെന്നും ആരൊക്കെയാണ് അതിനു ഗൂഢാലോചന നടത്തിയതെന്നും ശിവശങ്കർ ചോദിക്കുന്നു. സ്വപ്നയെ നിയമിച്ചത് തെറ്റായിപ്പോയി എന്ന് എന്നെ സ്‌നേഹിച്ച പലരും എഴുതുകയും പറയുകയും ചെയ്തിട്ടുണ്ടെന്ന് ശിവശങ്കർ പറയുന്നു.
