രാഹുലിൻ്റെ കാറില്‍ രക്തക്കറ; പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ മറ്റൊരു നിര്‍ണായക തെളിവ്, ഫോറന്‍സിക് പരിശോധന

  • Post category:Kerala / news
  • Reading time:1 min read
You are currently viewing രാഹുലിൻ്റെ കാറില്‍ രക്തക്കറ; പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ മറ്റൊരു നിര്‍ണായക തെളിവ്, ഫോറന്‍സിക് പരിശോധന

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പൊലീസിന് മറ്റൊരു നിര്‍ണായക തെളിവ് കൂടി ലഭിച്ചു. പ്രതി രാഹുലിൻ്റെ കാറിൻ്റെ സീറ്റില്‍ രക്തക്കറ കണ്ടെത്തി. ഇത് മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടേതാണ് എന്ന നിഗമനത്തിലാണ് പൊലീസ്. മര്‍ദ്ദനമേറ്റ ദിവസം പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് ഈ കാറിലാണ് എന്ന് പൊലീസ് പറയുന്നു. പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു. രാഹുലും സുഹൃത്തും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

ഫോറന്‍സിക് സംഘം വിശദമായ പരിശോധന നടത്തും. അതിനിടെ രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. പന്തീരങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെയാണ് സസ്‌പെണ്ട് ചെയ്‌തത്. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങി.

ശനിയാഴ്‌ച രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്‌പെണ്ട് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു. രാഹുലിന് രക്ഷപ്പെടാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ശരത് ലാല്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

സംഭവദിവസം സി.പി.ഒ ശരത് ലാല്‍ പന്തീരങ്കാവ് സ്റ്റേഷനിലെ ജി.ഡി ഡ്യൂട്ടിയിലായിരുന്നു. വധശ്രമ കുറ്റം ചുമത്താനുളള നീക്കം അടക്കം ഇയാള്‍ രാഹുലിനെ അറിയിച്ചതായാണ് വിവരം. ഗാര്‍ഹിക പീഡന പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്‍കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പൊലീസിൻ്റെ കണ്ണില്‍ പെടാതെ ചെക്ക് പോസ്റ്റ് കടക്കണം എന്ന് നിര്‍ദ്ദേശിച്ചതായുമാണ് വിവരം.

ശരത് ലാലിൻ്റെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷിൻ്റെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്. രാഹുലും രാജേഷും ബംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്‌ച നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

0Shares