
കെ റെയിലിനെ എതിര്‍ക്കുന്നവര്‍ക്ക് പോലും പദ്ധതി നടക്കുമെന്ന് അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തില്‍ നടന്ന ജനസമക്ഷം വിശദീകരണ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. അത് തന്നെയാണ് ഇപ്പോഴത്തെ എതിര്‍പ്പിന് കാരണം. ഇപ്പോള്‍ ആല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഇത് നടക്കുകയെന്നും അദ്ദേഹം ചോദിച്ചു.

സില്‍വര്‍ലൈന്‍ കേരളം നേരത്തേ ആഗ്രഹിച്ച പദ്ധതിയാണ്. യു.ഡി.എഫ് അതിവേഗ റെയില്‍പാത എന്ന പേരില്‍ പദ്ധതി ആരംഭിച്ചു. എന്നാല്‍ അത് നടപ്പായില്ല. പദ്ധതികള്‍ കൊണ്ടുവന്നാല്‍ സാധാരണ നടപ്പാകാറില്ല. അതായിരുന്നു മുമ്പത്തെ രീതി. ഏത് പദ്ധതി വരുമ്പോഴും അങ്ങനെയാണ് ജനങ്ങള്‍ കണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ലൈനിന് ഭൂമി നല്‍കിയതിൻ്റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാവില്ല. 9,314 കെട്ടിടങ്ങളെ ബാധിക്കും. എല്ലാവര്‍ക്കും ആശ്വാസകരമായ പുനരധിവാസ പാക്കേജ് ഉണ്ടാകും. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പായാല്‍ വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുമെന്ന വാദം ശരിയല്ല. ഒരിടത്തും പുഴയുടേയോ അരുവിയുടേയോ ഒഴുക്കിനെ പാത തടസ്സപ്പെടുത്തില്ല. സില്‍വര്‍ലൈന്‍ നിര്‍മ്മാണത്തിനാവശ്യമായ കല്ലും മണ്ണുമെല്ലാം ദേശീയ പാതാ വികസന പ്രവര്‍ത്തികളേക്കാല്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
നാടിനെയാക രണ്ടായി വിഭജിക്കുന്ന പദ്ധതിയല്ലിത്. എല്ലാ രീതിയിലും പരിസ്ഥിതി സൗഹൃദമായ പദ്ധതിയാണ്. ഇത് നടപ്പിലായാല്‍ പരിസ്ഥിതിയ്ക്ക് ഒരു കോട്ടവും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
