
തിരുവനന്തപുരം: ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോൺ സംഭാഷണത്തിലെ ശബ്ദം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ്റെത് തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. ഈ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത കോഴിക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണത്തിലെ ശബ്ദമാണ് സ്ഥിരീകരിച്ചത്.
14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. ഇനി ഒരു ഫോണിലെ വിവരങ്ങൾ മാത്രമാണ് ലഭിക്കാനുള്ളത്.

കെ.സുരേന്ദ്രന്‍, ജെ.ആര്‍.പി നേതാവ് സി.കെ ജാനു, പ്രധാന സാക്ഷി പ്രസീത അഴീക്കോട്, ബി.ജെ.പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലയവയല്‍ എന്നിവരുടെ ശബ്ദ സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്.
സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദ പരിശോധന. ഫോറൻസിക് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കെ.സുരേന്ദ്രൻ, സി.കെ ജാനു എന്നിവർക്കെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
