
പാർലമെന്റില്‍പോലും ചർച്ച ചെയ്യാതെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികല വിദ്യാഭ്യാസ നയത്തിനെതിരെ സർവകലാശാല ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. ഇതിന് മുന്നോടിയായി ഈ മാസം അഞ്ചിന് കാമ്പസുകളിൽ പ്രതിഷേധമുയർത്താൻ സർവകലാശാല ജീവനക്കാരുടെ സംസ്ഥാന കോൺഫെഡറേഷൻ (സി.യു.ഇ.ഒ) ആഹ്വാനം ചെയ്തു.

21ാം നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസ നയ പരിഷ്കരണത്തിലൂടെ രാജ്യത്ത് കാവിവൽക്കരണം ത്വരിതപ്പെടുത്തുകയാണ് ബി.ജെ.പി സർക്കാർ. ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന പുതിയ നയം പ്രത്യക്ഷത്തിൽതന്നെ സാമൂഹികനീതിയുടെ അസന്തുലിതാവസ്ഥക്ക് കാരണമാകുമെന്ന് സി.യു.ഇ.ഒ നേതാക്കൾ ചൂണ്ടിക്കാട്ടി.
നിലവാരം മെച്ചപ്പെടുത്താൻ എന്ന പേരിൽ കേന്ദ്രീകൃതമായ രഹസ്യ അജണ്ടകളാണ് നടപ്പാക്കുന്നത്. യു.ജി.സിയെ ഇല്ലാതാക്കി ഉന്നതവിദ്യാഭ്യാസ രംഗത്ത് സമ്പൂർണ കമ്പോളവത്കരണത്തിനും ഏകാധിപത്യത്തിനും വഴിയൊരുക്കുന്നതാണ് പുതിയ നയം എന്ന് അവർ കുറ്റപ്പെടുത്തി.
ഭരണഘടനതത്ത്വങ്ങൾക്കും ഫെഡറൽ മൂല്യങ്ങൾക്കും വിരുദ്ധമായ നിർദേശങ്ങൾ നിറഞ്ഞ നയം സർവകലാശാലകളെയും കോളജുകളെയും കോർപറേറ്റുകളുടെ ഉപശാലകൾ ആക്കി മാറ്റും. ഇതിനെതിരെ കേരളത്തിലെ സർവകലാശാലകളിലെ അനധ്യാപക ജീവനക്കാർ ഒറ്റക്കെട്ടായി നിൽക്കണമെന്ന് സി.യു.ഇ.ഒ സംസ്ഥാന പ്രസിഡൻറ് ഡോ.പി.കെ. ബിജുവും ജനറൽ സെക്രട്ടറി ഹരിലാലും ആവശ്യപ്പെട്ടു.
