
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ. മുംബൈയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഒ മോഹൻദാസ്, മെഡിക്കൽ കോളേജ് എസ്.ഐ പവനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്. പിടികൂടുമ്പോൾ ഇയാൾ ബോട്ടിൽ മീൻ പിടിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി പോലീസിൻ്റെ മുൻപിലുള്ള വലിയ വെല്ലുവിളിയായിരുന്നു വിനീഷിനെ കണ്ടെത്തുക എന്നത്. കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ വിനീഷ് മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ഡിസംബർ 10 ന് കുതിരവട്ടത്തേയ്ക്ക് ചികിത്സയ്ക്കായി മാറ്റുന്നത്. എന്നാൽ പിന്നീട് ശുചിമുറിയുടെ പിൻഭാഗം തുരന്ന് ഡിസംബർ 29 ന് പുലർച്ചെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിൽ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കേസിൽ നാല് പോലീസുകരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.
വിനീഷിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ അടക്കം പോലീസ് പുറത്തിറക്കിയിരുന്നു. നേരത്തെ വിനീഷില്‍ നിന്നും ഭീഷണിയുള്ളതിനാല്‍ ദൃശ്യയുടെ കുടുംബം ആശങ്കയിലായിരുന്നു. 10 ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് ചായ കുടിക്കാൻ നൽകിയ സ്റ്റീൽ ഗ്ലാസ്സ് ഉപോയോഗിച്ച് ടൈൽ ഇളക്കി നീക്കി ഭിത്തി തുരന്ന് വിനീഷ് കുതിരവട്ടത്ത് നിന്ന് രക്ഷപെട്ടത്. 2021 ലാണ് പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യ (21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിൻ്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ടശേഷമാണ് വീട്ടിൽ അതിക്രമിച്ചുകയറി പ്രതി പെൺകുട്ടിയെ കുത്തിവീഴ്ത്തിയത്.
