
കാസര്‍കോട്: വീടുകളിൽ രോഗബാധിതനായി താമസിക്കുന്ന ഒരാളിൽ നിന്ന് സമ്പർക്കത്തിലൂടെ വീട്ടിലെ മറ്റെല്ലാ അംഗങ്ങൾക്കും രോഗം പിടിപ്പെടുകയും വയോജനങ്ങളും കുട്ടികളും ഉൾപ്പടെ രോഗബാധിതരാവുകയും ചെയ്യുന്നത് വർദ്ധിക്കുന്നതിനാൽ 41 തദ്ദേശ സ്ഥാപനങ്ങളും ഡൊമിസിലറി കെയർ സെൻ്റർ ഉടൻ പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചു. വീടുകളിൽ വേണ്ടത്ര സൗകര്യമില്ലാത്ത കോവിഡ് ബാധിതർക്ക് ഡൊമിസിലറി കെയർ സെൻ്ററിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യമായ സൗകര്യം ഒരുക്കണം.
കാസർകോട് ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന് പ്രാദേശിക തലത്തിൽ ബോധവൽക്കരണം ശക്തമാക്കി. 777 വാർഡുകളിൽ 1800 അധ്യാപകരാണ് ബോധവൽക്കരണത്തിന് നേതൃത്വം നൽകുന്നതിന് വാർഡുതലത്തിൽ ജാഗ്രത സമിതികൾ, റാപ്പിഡ് റെസ്പോൺസ് ടീം എന്നിവരുമായി ചേർന്ന് അധ്യാപകർ പ്രവർത്തിക്കുന്നു.
കോവിഡ് ഒന്നാം തരംഗത്തിൽ ജില്ലയിൽ ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ച മാഷ് പദ്ധതി അധ്യാപകരാണ് രണ്ടാം തരംഗത്തിലും പ്രാദേശീക തലത്തിൽ സജീവമായി പ്രവർത്തിക്കുന്നത്. മാഷ് പദ്ധതി അധ്യാപകരെ ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അഭിനന്ദിച്ചു. കൂടുതൽ അധ്യാപകർ സ്വയം സന്നദ്ധരായി മുന്നിട്ടിറങ്ങുന്നത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ വളരെയധികം സഹായകമാണെന്ന് കളക്ടർ പറഞ്ഞു.

പ്രധാന യോഗ തീരുമാനങ്ങൾ
കോവിഡ് ആർ. ടി. പി. സി. ആർ/ ആൻ്റിജൻ പരിശോധന നടത്തിയവർ പരിശോധനാ ഫലം ലഭിക്കുന്നതു വരെ സ്വയം നിരീക്ഷണത്തിൽ കഴിയണം. മറ്റുള്ളവരുമായി ഇടപഴകരുത്. വയോജനങ്ങളുടെ പ്രശ്നങ്ങൾ പ്രത്യേകം പരിഗണിക്കുന്നതിന് ജില്ലയിൽ കോൾ സെൻറർ ആരംഭിക്കും.
ജില്ലാ കളക്ടർ ഉൾപ്പടെ വീടുകളിൽ കഴിയുന്ന ഏകാന്തത അനുഭവിക്കുന്ന വയോജനങ്ങളുമായി നേരിട്ട് സംവദിക്കും. ജില്ലയിൽ ഡ്രൈവിംഗ് സ്കൂൾ പരിശീലനം രണ്ടാഴ്ച കൂടി നിർത്തിവെച്ചു.
കടകൾ റസ്റ്റോറൻ്റുകൾ എന്നിവയുടെ പ്രവർത്തനം രാവിലെ ഏഴു മുതൽ വൈകീട്ട് വരെ ഏഴു വരെ മാത്രമായിരിക്കും. ഹോട്ടലുകളിൽ രാത്രി 9 വരെ പാഴ്സലുകൾ സൗകര്യം അനുവദിക്കും
അതിഥി തൊഴിലാളികൾ ഉൾപ്പടെ നിർമാണ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ഉപജീവനം ഉറപ്പാക്കണം. തൊഴിൽ ചെയ്യുന്ന സൈറ്റിൽ (കേന്ദ്രത്തിൽ) തന്നെ കരാറുകാർ ഭക്ഷണവും താമസവും ഒരുക്കണം. , കോ വിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് തൊഴിലാളികൾക്ക് പ്രവർത്തിക്കാൻ സൗകര്യമൊരുക്കണം..
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ അഞ്ചുപേരിൽ കുറഞ്ഞ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തിക്കണം. തൊഴിലുറപ്പ് പ്രവർത്തനം തടസ്സപ്പെടാതെ കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച് പ്രവർത്തിക്കണം
കർഷകർ ഉൽപാദിപ്പിച്ച ഉൽപന്നങ്ങൾ നശിച്ചുപോകാതിരിക്കാൻ കൃത്യമായി സംഭരണം നടത്തുന്നതിന് കൃഷിഭവനുകളുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കും. സർക്കാർ സേവനങ്ങൾക്ക് അപേക്ഷകൾ ഓൺലൈനായി നൽകുന്നതിന് പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കാൻ അക്ഷയ കേന്ദ്രങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് തുറന്ന് പ്രവർത്തിക്കണം
പൊതു ഇടങ്ങളിൽ ജനങ്ങൾ അനാവശ്യമായി എത്തുന്നത് പൂർണമായും ഒഴിവാക്കണം. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉടമകളും ജീവനക്കാരും ഡബിൾമാസ്കും ഗ്ലൗസും നിർബന്ധമായും ധരിക്കണം. ഔദ്യോഗികാവശ്യത്തിന് അല്ലാതെ വാഹനങ്ങളിൽ സംഘം ചേർന്നുള്ള യാത്ര ഒഴിവാക്കണം.
മൊബൈൽ ഫോൺ റിപയറിംഗ് കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം. അവശ്യസാധനങ്ങളുമായി മഹാരാഷ്ട്ര, കർണാടകയുൾപ്പടെ ഇതര സംസ്ഥാനങ്ങളിൽ വരുന്ന ചെറുകിട വാഹനങ്ങളിലെ ജീവനക്കാർ ഡബിൾ മാസ്കും കയ്യുറയും ധരിക്കണം.
ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ ആർ. ടി. പി. സി. ആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാക്കണം. ആരാധനാലയങ്ങളിൽ 43 ചതുരശ്ര അടി വിസ്തൃതിയിൽ ഒരാൾ എന്ന നിലയിൽ സാമൂഹിക അകലം പാലിച്ച് പരമാവധി അൻപത് പേർ മാത്രം പങ്കെടുക്കേണ്ടതാണ്.
വ്യാപാര സ്ഥാപനങ്ങൾ, ഓഫീസുകൾ, ബാങ്കുകൾ, എ.ടി.എം തുടങ്ങിയ ഇടങ്ങളിൽ എ. സി ഉപയോഗം പാടില്ല.
ജിംനേഷ്യം, ഓഡിറ്റോറിയം, പ്ലേഗ്രൗണ്ട്, ടർഫ് എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല
എഡിഎം അതുൽ എസ്. നാഥ് സബ് കളക്ടർ ഡി. ആർ മേഘശ്രീ ഡി. എം. ഒ ഡോ.രാജൻ ഡപ്യൂട്ടി ഡി. എം. ഒ ഡോ: എ.വി.രാംദാസ് കൊറോണ കോർ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.
