
ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പഠാന്‍’ സിനിമയിലെ ‘ബേഷാരം രംഗ്’ എന്ന ഗാനത്തിനെതിരെ ഒട്ടേറെ ഹിന്ദു സംഘടനകളാണ് എതിർപ്പുമായി രംഗത്തെത്തിയത്. ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയാണ് വിവാദങ്ങൾക്കുള്ള വാതിൽ തുറന്നത്.
ഹിന്ദു മഹാസഭ, വീർ ശിവജി ഗ്രൂപ്പ്, വിശ്വഹിന്ദു പരിഷത്ത്, ആർ.എസ്എസ് എന്നിങ്ങനെ ഒട്ടേറെ സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തെത്തി. ഈ വിവാദ തീ ഇപ്പോൾ ജബൽപൂരിലും എത്തിയിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രമായ ബേദാഘട്ടിൽ ഷാരൂഖ് ഖാൻ്റെ ചിത്രങ്ങളിലൊന്ന് ചിത്രീകരിക്കുന്നതിനെ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ശക്തമായി എതിർത്തു.
ഷാരൂഖ് ഖാൻ്റെ ‘ഡങ്കി’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണമാണ് ജബൽപൂരിൽ പ്രതിഷേധക്കാർ തടസ്സപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഷാരൂഖ് ഉൾപ്പെടെയുള്ള പ്രധാന താരങ്ങളൊന്നും ചിത്രീകരണത്തിൽ പങ്കെടുത്തിരുന്നില്ല. ജബൽപൂരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ ബേദാഘട്ടിലും ധുന്ദറിലും മൂന്ന് ദിവസമായി സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ്.

അതിനിടെ ഷാരൂഖിൻ്റെ ബോഡി ഡബിൾ ഉപയോഗിച്ചിരുന്നു. ചിത്രീകരണം നടക്കുന്ന വിവരം അറിഞ്ഞയുടൻ ഹിന്ദു സംഘടനയായ വിശ്വഹിന്ദു പരിഷത്തിൻ്റെയും ബജ്‌റംഗ്ദളിൻ്റെയും പ്രവർത്തകർ ചിത്രത്തിനെതിരെ പ്രതിഷേധവുമായി ഭേദാഘട്ടിലെത്തി. ഷൂട്ടിംഗ് സ്ഥലത്തിന് കുറച്ച് ദൂരത്ത് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചു.
രോഷാകുലരായ പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ലാത്തിവീശി. പ്രതിഷേധക്കാർ മണിക്കൂറുകളോളം മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധ സ്ഥലത്ത് ഹനുമാൻ ചാലിസ ആലപിക്കുകയും ചെയ്തു. കലക്ടറിൽ നിന്ന് നിയമാനുസൃത അനുമതി നേടിയ ശേഷം ഭേദഘട്ടിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് സി. എസ്. പി പ്രിയങ്ക ശുക്ല പറഞ്ഞു.
