
മലപ്പുറം: ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ മുൻ എം.എൽ.എയും മുസ്ലിം ലീഗ് മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണിയെ തിരൂരിൽ സ്ഥാനാർത്ഥിയാക്കാൻ സി.പി.എം നീക്കം. ഇടത് നേതാക്കൾ രണ്ടത്താണിയെ സ്വാഗതം ചെയ്ത് പരസ്യമായി രംഗത്ത് വന്നു. തിരൂരങ്ങാടിയിൽ പ്രാദേശിക നേതാക്കളുമായി ചർച്ചചെയ്യാതെ പി.എം.എ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിൽ അബ്ദുറഹ്മാൻ രണ്ടത്താണി നേത്യത്വത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചു.
സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ലീഗ് കമ്മിറ്റികൾ അറിയാതെ എടുത്ത തീരുമാനമാണെന്ന് രണ്ടത്താണി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയത്. അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിൻ്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അച്ചടക്കലംഘനമായി കാണരുതെന്നും രണ്ടത്താണി വിമര്‍ശിച്ചിരുന്നു. ഈ സംഭവത്തിന് പിന്നലെയാണ് ലീഗിനകത്തെ വിയോജിപ്പ് മുതലെടുക്കാൻ LDF മുന്നോട്ട് വന്നത്. രണ്ടത്താണിക്ക് മത്സരിക്കാൻ സീറ്റ് വാഗ്ദാനം ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇതിലൊരു അന്തിമ തീരുമാനം ആയിട്ടില്ല. അതേസമയം രണ്ടത്താണിയെ അനുനയിപ്പിക്കാൻ ലീഗ് ശ്രമം ആരംഭിച്ചു. പാണക്കാട് തങ്ങൾ നേരിട്ട് വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. ലീഗ് വനിതാ ലീഗിനെ അവഗണിച്ചു എന്ന പരസ്യ പ്രതികരണവുമായി വനിതാ ലീഗും രംഗത്ത് വന്നിട്ടുണ്ട്. അഡ്വ. ഫാത്തിമ തഹ്ലിയക്ക് സീറ്റ് നൽകിയതിനെയും വനിതാ ലീഗ് വിമർശിച്ചു.
