വാട്ടു കപ്പയുമായി കപ്പ വണ്ടി ഓടിത്തുടങ്ങി; മുണ്ടേമാണിയിലെ എലുമ്പന് വിപണിയൊരുക്കി കൃഷി വകുപ്പ്

  • Post category:local news
  • Reading time:1 min read
You are currently viewing വാട്ടു കപ്പയുമായി കപ്പ വണ്ടി ഓടിത്തുടങ്ങി; മുണ്ടേമാണിയിലെ എലുമ്പന് വിപണിയൊരുക്കി കൃഷി വകുപ്പ്

കാസര്‍കോട്: കപ്പ കൃഷി നടത്തി വിപണി കണ്ടെത്താനാകാതെ വിഷമത്തിലായ മുണ്ടേമാണിയിലെ എലുമ്പന് കൈത്താങ്ങായി കൃഷി വകുപ്പ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് എലുമ്പന്‍ കപ്പ കൃഷി ചെയ്തത്. വാട്ടു കപ്പയായി സൂക്ഷിച്ചിരുന്ന 1000 കിലോ കപ്പ കോവിഡ് പ്രതിസന്ധിയില്‍ വിറ്റഴിക്കാനാവാതെ കഷ്ടപ്പെട്ട എലുമ്പന് ബേഡഡുക്ക കൃഷിഭവനും കാര്‍ഷിക കര്‍മ്മസേന പ്രവര്‍ത്തകരും ‘സവാക്ക്’ സംഘടനയിലെ കലാകാരന്‍മാരുമാണ് സഹായവുമായെത്തിയത്.

എലുമ്പന്‍റെ കപ്പ കൃഷി വകുപ്പ് കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പള്ളത്തുങ്കാലിലെ തുളുനാട് ഇക്കോഗ്രീന്‍ ഫാര്‍മേസ് പ്രൊഡ്യൂസര്‍ സെന്ററിന്‍റെ നേതൃത്വത്തില്‍ അഞ്ച് തൊഴിലാളികള്‍ ചേര്‍ന്ന് തരം തിരിച്ച് പാക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച് വിപണിയിലേക്കിറക്കി.

വാട്ടുകപ്പയുടെ ആദ്യ വില്‍പന കളക്ടറേറ്റ് അങ്കണത്തില്‍ എം. രാജഗോപാലന്‍ എം.എല്‍.എ ജില്ലാ പബ്ലിക് സര്‍വെന്റ്സ് സഹകരണ സംഘം പ്രസിഡന്റ് കെ.വി. രമേഷിന് നല്‍കി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. വീണാറാണി, തുളുനാട് ഇക്കോഗ്രീന്‍ ഫാര്‍മേസ് പ്രൊഡ്യൂസര്‍ സെന്റര്‍ എം.ഡി സോഫി, ബഡഡുക്ക അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ജയശ്രീ, ബേഡഡുക്ക കാര്‍ഷിക കര്‍മ്മസേന അംഗങ്ങള്‍, സവാക്ക് കലാകാരന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു കിലോ, രണ്ട്, കിലോ, അഞ്ച് കിലോ തൂക്കത്തില്‍ പ്രത്യേകം പാക്ക് ചെയ്ത കപ്പയാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. വിറ്റുകിട്ടുന്ന തുക എലുമ്പനും ബേഡഡുക്ക കാര്‍ഷിക കര്‍മ്മ സേന അംഗമായ രുഗ്മിണിയുടെ ചികിത്സാ ചെലവിലേക്കുമായി നല്‍കും.

0Shares