
കേരളത്തെ പ്രതിനിധീകരിച്ച് നാഗ്പുരില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ ദേശീയ സൈക്കിള്‍ പോളോ താരവും ആലപ്പുഴ സ്വദേശിയുമായ നിദ ഫാത്തിമയുടെ മരണം വിരൽ ചൂണ്ടുന്നത് സംഘടകരുടെ കടുത്ത അവഗണനയിലേക്കാണ്. കോടതിയുടെ പ്രത്യേക ഉത്തരവോടെ മത്സരിക്കാൻ എത്തിയ കേരള ടീമിന് നേരിടേണ്ടി വന്നത് കടുത്ത അവഗണനകളാണ്.
താമസവും ഭക്ഷണവും ഒരുക്കാന്‍ ദേശീയ ഫെഡറേഷന്‍ തയാറായില്ല. രണ്ട് ദിവസം മുന്‍പ് നാഗ്പുരില്‍ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച നിദയ്ക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ നഷ്ടമായി. .
രാവിലെ കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് ഫാത്തിമയെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.
കേരള സൈക്കിൾ പോളോ അസോസിയേഷൻ അണ്ടർ14 താരമാണ്. സൈക്കിൾ പോളോ മത്സരങ്ങൾ ഇന്നാണ് ആരംഭിക്കേണ്ടിയിരുന്നത്. അതിനിടെയാണ് ഫാത്തിമയുടെ വിയോഗം.

കുട്ടി അത്യാസന്ന നിലയിലായതറിഞ്ഞ് ആലപ്പുഴയിൽ നിന്ന് ബന്ധുക്കൾ നാഗ്പൂരിലേക്ക് പുറപ്പെട്ടിരുന്നു. നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് രണ്ടു അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതിൽ കേരള സൈക്കിൾ പോളോ അസോസിയേഷൻ്റെ ടീം അംഗമായിരുന്നു ഫാത്തിമ. ഇന്നലെ രാത്രി മുതൽ തുടർച്ചയായി ഫാത്തിമ ഛർദ്ദിച്ചിരുന്നു. ആശുപത്രിയിൽ ഡോക്ടർമാർ ഇൻജക്ഷൻ നൽകാൻ നോക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നാണ് വിവരം.
മൃതദേഹം നാഗ്പൂരിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത സംഘടനയാണെങ്കിലും കോടതി ഉത്തരവിലൂടെയാണ് ഫാത്തിമ ഉൾപ്പെട്ട ടീം മത്സരത്തിനെത്തിയത്. അതേസമയം, താമസ, ഭക്ഷണ സൗകര്യം ലഭിച്ചില്ലെന്ന പരാതി പരിശോധിച്ചുവരികയാണെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
