
ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയതോടെ ഗാസയിലെ ആശുപത്രി മോര്‍ച്ചറികള്‍ മൃതദേഹങ്ങളാല്‍ നിറഞ്ഞു. ഗാസ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫയില്‍ ഒരേസമയം 30 മൃതദേഹങ്ങളാണ് കൈകാര്യം ചെയ്യാനാവുക. സൂക്ഷിക്കാൻ സ്ഥലമില്ലാതായതോടെ മൃതദേഹങ്ങള്‍ ആശുപത്രികളിലെ നിലത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഉറ്റവരെത്തേ തേടി ആശുപത്രികളില്‍ എത്തുന്നവരുടെ കൂട്ടനിലവിളികളാണ് എങ്ങും മുഴങ്ങുന്നത്.
ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജലവും വൈദ്യുതിയും ഇന്ധനവുമടക്കം ഇസ്രയേല്‍ തടഞ്ഞതോടെ ആശുപത്രികളുടെ പ്രവര്‍ത്തനവും നിലച്ചു.

തീവ്രപരിചരണ വിഭാഗമടക്കം പ്രവര്‍ത്തന രഹിതമായി. ആംബുലൻസുകള്‍ക്ക് പരിക്കേറ്റവരെ എത്തിക്കാൻ കഴിയുന്നില്ല. ഗാസയില്‍ 30 ആശുപത്രിയാണുള്ളത്. 13 എണ്ണം ആരോഗ്യ മന്ത്രാലയത്തിന് കീഴിലാണ്.
ലെബനനിലും വൈറ്റ് ഫോസ്‌ഫറസ് ഉപയോഗിച്ചു: ഹ്യൂമൻ റൈറ്റ്സ് വാച്ച്
ഗാസയ്ക്ക് പുറമേ അയല്‍രാജ്യമായ ലെബനനിലും ഇസ്രയേല്‍ വൈറ്റ് ഫോസ്‌ഫറസ് യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് ആരോപിച്ചു. ഗാസ സിറ്റി തുറമുഖത്തും ഇസ്രയേല്‍- ലെബനൻ അതിര്‍ത്തിയിലെ രണ്ട് ഗ്രാമപ്രദേശത്തും വൈറ്റ് ഫോസ്‌ഫറസ് ഉപയോഗിച്ചു. ഗാസയില്‍ വൈറ്റ് ഫോസ്‌ഫറസ് ആയുധങ്ങള്‍ ഉപയോഗിച്ചതായി ആംനെസ്റ്റി ഇൻ്റെര്‍ നാഷണലിൻ്റെ ക്രൈസിസ് എവിഡൻസ് ലാബിലെ പരിശോധനയിലും തെളിഞ്ഞു.
ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നത് ഗുരുതരവും ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതുമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ജനവാസ മേഖലയില്‍ തീപിടിത്തമുണ്ടാക്കുന്ന ആയുധങ്ങള്‍ ഉപയോഗിക്കുന്ന അന്താരാഷ്ട്ര പ്രോട്ടോകോളില്‍ ഇസ്രയേല്‍ ഒപ്പിട്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
