
തിരുവനന്തപുരം: ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റുമായ വി.എൻ ഉദയകുമാർ ബി.ജെ.പിയിൽ ചേരും. ഉദയകുമാറിനൊപ്പം 18 കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പിയിലേക്ക്.
കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ വിഭാഗക്കാരാണ് ഉദയകുമാറും വട്ടിയൂർക്കാവ് നിന്നുള്ള പ്രവർത്തകരും. കണ്ണൂരിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന സി.രഘുനാഥ് വഴിയാണ് ചർച്ചകൾ നടന്നത്. തിരുവനന്തപുരത്തെ എൻ.ഡി.എ ഓഫിസിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെയും സാന്നിധ്യത്തിൽ ഇവർ അംഗത്വം സ്വീകരിച്ചു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഡി.സി.സി പ്രസിഡണ്ട് പാലോട് രവി ലക്ഷങ്ങൾ കട്ടുവെന്ന് ആരോപണം ഉന്നയിച്ച ആളാണ് വി.എൻ ഉദയകുമാർ. പിരിച്ചെടുത്ത 92 ലക്ഷം രൂപ എവിടെപ്പോയി? ജോഡോ യാത്രയിൽ പിരിച്ചെടുത്ത പണത്തിന് കണക്കില്ല എന്നും അഴിമതി നടത്തുന്നവർക്കെ കോൺഗ്രസിൽ നിൽക്കാനാകു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുമ്പ് കെ.പി.സി.സി ജംബോ പട്ടികക്കെതിരെയും ഉദയകുമാർ കോടതിയെ സമീപിച്ചിട്ടുണ്ട്. പിന്നീട് അന്നത്തെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹാജരാകാൻ കോടതി നിർദേശിച്ചതും വലിയ വാർത്തയായിരുന്നു.
