
അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്‌ഠിക്കുന്ന രാംലല്ലയ്ക്ക് ലോകത്തിൻ്റെ നാനാ ദിക്കുകളിൽ നിന്ന് കാഴ്‌ചകൾ സമർപ്പിക്കുന്നു. അമേരിക്കൻ വജ്രമാല, ഹൈദരാബാദിൽ നിന്ന് സ്വർണ പാദുകങ്ങൾ, നേപ്പാളിൽ നിന്ന് 1000 ബാസ്‌ക്കറ്റ് നിറയെ സമ്മാനങ്ങൾ, എന്നിങ്ങനെ നീളുന്നു കാഴ്‌ചകൾ.
രണ്ട് കിലോഗ്രാം വെള്ളിയിൽ അയ്യായിരം അമേരിക്കൻ വജ്രങ്ങൾ പതിച്ച മാലയാണ് രാംലല്ലയ്ക്ക് ചാർത്താനായി എത്തിയത്. സൂരത്തിലെ രാസേഷ് ജ്വൽ ഡയറക്ടറും വജ്ര വ്യാപാരിയുമായ കൗശിക് കക്കാഡിയയാണ് രാംലല്ലയ്ക്ക് ഈ കാണിക്ക സമർപ്പിച്ചത്. രാമ ക്ഷേത്ര മാതൃകയിലാണ് വജ്രമാല തയാറാക്കിയിരിക്കുന്നത്. 40 ആഭരണ നിർമാതാക്കൾ 35 ദിവസമെടുത്ത് രാപ്പകൽ ഉറക്കമൊഴിച്ച് നിർമിച്ചതാണ് ഈ ഭ്രഹ്മാണ്ഡ വജ്രമാല.
ഹൈദരാബാദിൽ നിന്ന് സ്വർണ പാദുകങ്ങളും സമ്മാനിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ചല്ലാ ശ്രീനിവാസ് ശാസ്ത്രിയാണ് സ്വർണ പാദുകൾ കാഴ്‌ചവച്ചത്.

ഇതിന് പുറമെ നേപ്പാളിലെ ജനക് പുരിയിൽ നിന്ന് 1000 ബാസ്‌കറ്റുകളിൽ പ്രത്യേക സമ്മാനങ്ങൾ രാംലല്ലയ്ക്കായി എത്തി.
പ്രാണ പ്രതിഷ്ഠയ്ക്കായി ഒരുങ്ങിയിരിക്കുക ആണ് രാമക്ഷേത്രവും ക്ഷേത്രനഗരിയും. തിങ്കളാഴ്‌ച ഉച്ചക്ക് 12നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്‌ഠ. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യ യജമാനൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ, ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരാണ് പ്രാണപ്രതിഷ്‌ഠ സമയത്ത് ശ്രീകോവിലിൽ. ക്ഷണിക്കപ്പെട്ട പ്രത്യേക 7000 അതിഥികൾക്ക് മാത്രമാണ് ചടങ്ങ് കാണാൻ അവസരം. പ്രതിഷ്‌ഠക്ക് ശേഷം ചൊവാഴ്‌ച മുതൽ ക്ഷേത്രം പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കും.
