
കോവിഡ് പ്രതിരോധ മരുന്നിന്‍റെ കയറ്റുമതിക്ക് സമ്മതിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇന്ത്യയ്ക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി. ഇന്ത്യയില്‍നിന്നുള്ള മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ യു.എസിന് നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് കോവിഡ് ബാധിതർ കൂടുന്ന സാഹചര്യത്തിൽ മരുന്നിന്‍റെ കയറ്റുമതി ഇന്ത്യ നിർത്തിവച്ചിരിക്കുകയാണ്. ‘അദ്ദേഹം (നരേന്ദ്ര മോദി) അങ്ങനെ ചെയ്യുമെങ്കിൽ അതെന്നെ അദ്ഭുതപ്പെടുത്തുന്നു. കാരണം ഇന്ത്യയും യു.എസും തമ്മിൽ നല്ല ബന്ധമാണ്. മരുന്നിന്‍റെ കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം ഞാൻ ഇഷ്ടപ്പെടുന്നില്ല. അത് അദ്ദേഹത്തിന്‍റെ തീരുമാനമാണെന്ന് കേൾക്കാൻ ആഗ്രഹിക്കുന്നില്ല.
മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി അദ്ദേഹം തടഞ്ഞതിനെ മനസ്സിലാക്കാം. ഞങ്ങൾ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. നല്ല സംഭാഷണമായിരുന്നു. ഞങ്ങൾക്ക് മരുന്ന് തരാൻ താങ്കൾ അനുവാദം നൽകുമെങ്കിൽ അഭിനന്ദിക്കുന്നു. മറിച്ചാണ് തീരുമാനമെങ്കിൽ പ്രശ്നമില്ല, പക്ഷേ തീർച്ചയായും തിരിച്ചടി ഉണ്ടാകും’– ട്രംപ് വിശദീകരിച്ചു.
കഴിഞ്ഞ ദിവസം ഈ മരുന്നിന്‍റെ കാര്യത്തില്‍ യു.എസിന് ഇളവ് നല്‍കണമെന്നും മരുന്ന് അനുവദിക്കണമെന്നും മോദിയോടു ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രംപിന്‍റെ പ്രതികരണം. അതിനിടെ, ട്രംപിന്‍റെ ആവശ്യം കൂടി പരിഗണിച്ച് 24 മരുന്നുകളുടെ കയറ്റുമതി നിരോധനം പിന്‍വലിച്ചിട്ടുണ്ട്.
