
കോവിഡ് രോഗിയുടെ രക്തത്തിൽനിന്ന് മൂലകോശം വേർതിരിച്ചെടുത്ത് ചികിത്സിക്കാവുന്ന രീതി വികസിപ്പിച്ചെടുത്ത യു.എ.ഇ സ്റ്റെം സെൽ ഗവേഷകസംഘത്തിൽ മലയാളിയും. കാസർകോട് പെർളടുക്കം സ്വദേശിനി ധന്യ നായരാണ് സംഘത്തിലെ മലയാളി. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ചറായിരുന്നതിന്‍റെ അനുഭവസമ്പത്ത് കൂടി കൈമുതലാക്കി ഈ വിജയസംഘത്തിന്‍റെ പ്രധാന കണ്ണിയായത്.

കോവിഡ് പടർന്നുപിടിച്ചശേഷം രാവും പകലും രോഗികളോടൊപ്പം ഇടപഴകിയ അനുഭവസമ്പത്തും ധന്യക്കുണ്ടായിരുന്നു. നീണ്ട പരിശ്രമത്തിന് ശേഷമാണ് സംഘത്തിന് പരീക്ഷണം വിജയകരമായി പൂർത്തിയാക്കാനായത്. കോവിഡ് രോഗം ബാധിച്ചയാളിൽ നിന്ന് രക്തമെടുത്ത് അതിൽ നിന്നും മൂലകോശങ്ങൾ വേർതിരിച്ചെടുത്താണ് അതേ രോഗിയുടെ ശരീരത്തിലേക്ക് തന്നെ നൽകുക.
ഇതിലൂടെ വൈറസിനെ ചെറുക്കാമെന്നാണ് കണ്ടെത്തൽ. ശ്വാസതടസമുണ്ടാകുന്ന രോഗികളിൽ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുകയും ചെയ്യും. കോവിഡ് ബാധയേൽക്കാത്ത ആളുകളിലും ശരീരത്തിന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് വിവരം. പെർളടുക്കത്തെ ഹരിപ്രസാദിന്‍റെ ഭാര്യയാണ് ധന്യ.
