
പുതുവത്സര ദിനത്തിൽ ഐ.എസ് ആർ.ഒയുടെ പി.എസ്.എൽ.വി C 58 കുതിച്ചുയർന്നപ്പോൾ വലിയ ആഹ്ളാദത്തിലാണ് തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ്. വനിതാ എഞ്ചിനീറിങ് കോളജിലെ വിദ്യാർത്ഥികൾ.
എക്സ്പോസാറ്റിനൊപ്പം ഇവർ രൂപകൽപ്പന ചെയ്‌ത ഉപഗ്രഹവും ഉണ്ടായിരുന്നു പി.എസ്.എൽ.വി C 58ൽ. വി- സാറ്റ് (WESAT) എന്ന് പേരിട്ട ഉപഗ്രഹം പൂർണ്ണമായി സ്ത്രീകളുടെ മേൽനോട്ടത്തിൽ നിർമ്മിച്ച രാജ്യത്തെ ആദ്യ ഉപഗ്രഹം കൂടെയാണ്. അൾട്രാ വയലറ്റ് രശ്‌മികളുടെ സാന്ദ്രത കണ്ടെത്തുകയാണ് വി-സാറ്റിൻ്റെ ലക്ഷ്യം.
സംസ്ഥാനത്ത് വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്യുന്ന ആദ്യത്തെ ഉപഗ്രഹം കൂടിയാണ് Women Empowered Satellite എന്ന വി-സാറ്റ്. കോളജിലെ അസിസ്റ്റണ്ട് പ്രൊഫസർ ഡോക്ടർ ലിസി എബ്രഹാമിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ മൂന്നുവർഷത്തെ കഠിന പ്രയത്നമാണ് ബഹിരാകാശത്തേക്ക് കുതിച്ചുയാർന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും വി.എസ്.എസ്.സിയുടെയും വലിയ പിന്തുണ ഉണ്ടായിരുന്നു.

വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആദ്യഘട്ടം പൂർത്തിയാക്കിയ ഉപഗ്രഹത്തിൻ്റെ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി വിക്ഷേപണത്തിന് തയാറാക്കിയത് VSSCയാണ്. ആറ് മാസമാണ് വി- സാറ്റിൻ്റെ കാലാവധി. തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോസാറ്റ് ദൗത്യം.
പോളിക്‌സ്, എക്സ്പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോഡുകളാണ് ഇതിലുള്ളത്. ലോകത്തെ രണ്ടാമത്തെ എക്സറേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണിത്. 2021 ൽ നാസ എക്‌സ്‌റേ പോളാരിമീറ്റർ ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. അഞ്ചുവർഷം നീളുന്നതാണ് എക്‌സ്‌പോസാറ്റ് ദൗത്യം.
