
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായ ഉത്തർ പ്രദേശിലെ കൊറോണ മാതാ ക്ഷേത്രം പൊളിച്ചുനീക്കി.ക്ഷേത്രം പൊളിച്ചുനീക്കിയത് പോലീസാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.പക്ഷേ പോലീസിന്‍റെ മറുപടിയാകട്ടെ നേരെ വിപരീതവും.തർക്കഭൂമിയിൽ പണിതതുകൊണ്ട് ക്ഷേത്രം പൊളിച്ചത് മറുവിഭാഗമാണെന്ന മറുപടിയാണ് പോലീസ് നൽകുന്നത്.

ജൂൺ ഏഴിനാണ് പ്രതാപ്ഗഢ് ജില്ലയിലെ ശുക്ലാപൂരില്‍ ‘കൊറോണ മാതാ’ ക്ഷേത്രം പണി കഴിപ്പിക്കുന്നത്.കോവിഡ് ബാധയില്‍ നിന്നും ഗ്രാമവാസികൾക്ക് രക്ഷ നേടാനാകുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരനായ ലോകേഷ്കുമാർ ശ്രീവാസ്തവയാണ് ക്ഷേത്രം നിർമ്മിച്ചത്.ഗ്രാമവാസികളിൽ നിന്നും സംഭാവന സ്വീകരിച്ചായിരുന്നു ക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്.പിന്നീട് ശ്രീവാസ്തവ തന്നെയാണ് കൊറോണ മാതയെ പ്രതിഷ്ഠിക്കുകയും ചെയ്തത്.
‘കൊറോണ മാത’എന്ന മാസ്‌ക് ധരിച്ച വിഗ്രഹത്തെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരുന്നത്.രാധേ ശ്യാം വർമ്മയായിരുന്നു ക്ഷേത്രത്തിലെ പൂജാരി. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ ഇവിടം സന്ദർശിച്ചിരുന്നു.ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ കോവിഡിൽ നിന്നും രക്ഷനേടാമെന്ന വാദമാണ് ഗ്രാമവാസികളും മുന്നോട്ടുവെച്ചത്.അതേസമയം രാജ്യത്ത് പ്ലേഗ്, വസൂരി പോലെ മഹാമാരികള്‍ മുൻപ് പടർന്നുപിടിച്ചപ്പോഴും ഇത്തരത്തില്‍ ആരാധനാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ക്ഷേത്രത്തിലെ പൂജാരി രാധേ ശ്യാമിന്‍റെ പ്രതികരണം.
