
ഗർഭനിരോധനത്തിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് സ്ത്രീകൾക്ക് മാത്രമാണെന്ന മിഥ്യാധാരണകൾക്ക് മാറ്റം വരുന്നു. ഗർഭനിരോധനത്തിന് സഹായിക്കുന്ന ഗുളികകൾ പുരുഷന്മാർക്കും ലഭ്യമാക്കാനുള്ള പരീക്ഷണങ്ങൾ നടക്കുകയാണെന്ന് റിപ്പോർട്ടുകൾ. ജോർജിയയിലെ അറ്റ്ലാന്റയിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ പുതിയ കണ്ടുപിടുത്തത്തിന് പിന്നിൽ.
അറ്റ്ലാന്റയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റി വാർഷികാഘോഷ യോഗത്തിനിടെയാണ് നിർണായക പ്രഖ്യാപനമുണ്ടായത്. രണ്ട് മരുന്ന് മൂലകങ്ങളാണ് പരീക്ഷണഘട്ടത്തിലെത്തിയിരിക്കുന്നത്.

ആദ്യഘട്ട പരീക്ഷണത്തിൽ ഇരു മരുന്നുകളും 90 ശതമാനം ഫലം നൽകിയിരുന്നു. ഇതേ വിജയം തന്നെ രണ്ടാം ഘട്ട പരീക്ഷണത്തിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ എലികളിലും മറ്റുമായി മരുന്ന് പരീക്ഷിച്ചിരുന്നു. ഇത് വിജയിച്ചതോടെയാണ് ക്ലിനിക്കൽ പരീക്ഷണം നടത്താൻ തീരുമാനിച്ചത്.
96 പുരുഷന്മാരാണ് ആദ്യഘട്ടത്തിൽ മരുന്ന് പരീക്ഷിച്ചത്. നിത്യേന മരുന്ന് കഴിക്കുന്നവരിൽ ബീജാണുക്കളുടെ എണ്ണം കുറവായിരുന്നതായും പഠനത്തിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്.
മരുന്നുപയോഗിച്ചവരിൽ ഇതുവരെ പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ല. ഇതോടെയാണ് രണ്ടാംഘട്ട പരീക്ഷണത്തിന് തീരുമാനമായത്. രണ്ടാം ഘട്ടത്തിലും പരീക്ഷണം വിജയിച്ചാൽ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കും. ഇതോടെ മരുന്ന് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
