
തിരുവനന്തപുരം: അമ്മയും കുഞ്ഞും, ഭിന്ന ശേഷിക്കാരിയായ യുവതിയും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ നടപടി. പാലക്കാട് തങ്കം ആശുപത്രിക്കെതിരെയാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആശുപത്രിയ്ക്ക് എതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്.

കളക്ടര്‍ ചെയര്‍മാനും ഡി.എം.ഒ വൈസ്. ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചികിത്സാ പിഴവ് മൂലം ആശുപത്രിയില്‍ തുടര്‍ച്ചയായി രോഗികള്‍ മരണമടയുന്നു എന്ന ആരോപണം ഉയര്‍ന്നു വന്നിരുന്നു.
ചികിത്സക്കിടെയില്‍ അമ്മയും കുഞ്ഞും മരിച്ച വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചത്. കോങ്ങാട് ചെറായ പ്ലാപറമ്പില്‍ ഹരിദാസൻ്റെ മകള്‍ കാര്‍ത്തിക (27) ആണ് ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ചത്. കാലിലെ സര്‍ജറിക്കായാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍, മരണ വിവരം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
