
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന കേസിൽ ഗൂഢാലോചന നടന്നിരിക്കാമെന്ന് സുപ്രീംകോടതി. ഗൊഗോയിക്കെതിരായി സ്വമേധയ എടുത്ത കേസിലെ നടപടികൾ അവസാനിപ്പിച്ചാണ് സുപ്രീംകോടതി പരാമർശം. ജസ്റ്റിസ് കൗളിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

സംഭവം പുറത്ത് വന്നിട്ട് രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു. കേസിലെ ഇലക്‌ട്രോണിക് തെളിവുകൾ ശേഖരിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. കേസിൽ അന്വേഷണം നടത്തിയ സമിതി ഇത് തുടരേണ്ടെന്ന് നിലപാടെടുത്തിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി ജഡ്ജിയായിരുന്ന തുഷാർ മേത്തയുടെ നിർദേശപ്രകാരമാണ് മുൻ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണത്തിൽ സ്വമേധയ കേസെടുത്തത്.
അഡ്വക്കറ്റ് ഉത്സവ് ബെയിൻസിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സുപ്രീംകോടതി നടപടിയെടുത്തത്.സുപ്രീംകോടതി ജസ്റ്റിസുമാരായ എസ്.കെ കൗൾ, എ.എസ് ബോപ്പണ്ണ, വി.രാമസുബ്രമണ്യൻ എന്നിവരടങ്ങുന്ന ബെഞ്ച് കേസിലെ ജസ്റ്റിസ് പട്‌നായിക്കിന്‍റെ റിപ്പോർട്ട് ഗൂഢാലോചന തള്ളിക്കളയുന്നില്ലെന്നും വ്യക്തമാക്കി.
